തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് പ്രവാസി തിരിച്ചറിയൽ കാർഡ് വഴിയുള്ള ഇൻഷ്വറൻസ് തുക വിതരണംചെയ്തു. കുവൈറ്റിൽ മരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട പുതുപ്പറമ്പിൽ വീട്ടിൽ സുന്ദരരാജന്റെ ഭാര്യ ലിജിക്കും ആലപ്പുഴ എടത്വ വെട്ടത്തേത്ത് തെക്കതിൽ രാജേഷ് ശ്രീധരന്റെ ഭാര്യ രാജിമോൾക്കും നാലു ലക്ഷം രൂപ വീതം നോർക്ക റൂട്ടസ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി കൈമാറി. പ്രവാസി ഇൻഷ്വറൻസ് പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം 16 പേർക്കായി 35.8 ലക്ഷം രൂപയും ഈ സാമ്പത്തിക വർഷം ഇതുവരെ 5 പേർക്ക് 18 ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്.
നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് ജീവാപായം സംഭവിച്ചാൽ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്. മൂന്നു വർഷമാണ് കാർഡിന്റെ കാലാവധി. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. 315 രൂപ അടച്ച് www.norkaroots.orgവഴി പദ്ധതിയിൽ അംഗമാകാം. വിശദവിവരങ്ങൾക്ക് 1800 425 3939. വിദേശത്തു നിന്ന് 0091 880 20 12345 ൽ മിസ്സ്ഡ് കോൾ സേവനവും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |