തിരുവല്ല: മഴക്കാലത്ത് വെള്ളക്കുഴിയായി കിടന്നിരുന്ന കുറ്റൂർ - ശാസ്താനട റോഡ് വികസിപ്പിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. എം.സി. റോഡിൽ കുറ്റൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിന് സമീപത്ത് നിന്നും തുടങ്ങി ശാസ്താനട വരെയുള്ള റോഡിന്റെ വെള്ളക്കെട്ടുള്ള 600 മീറ്റർ ദൂരത്തിലാണ് നിർമ്മാണ ജോലികൾ തുടങ്ങിയത്. മണിമലയാറിന് സമീപമുള്ള റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ പ്രദേശവാസികൾ ഉൾപ്പെടെ കടുത്ത ദുരിതത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ (സി.എം.എൽ.ആർ.ആർ.പി) ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടക്കുന്നത്. കുറ്റൂർ പഞ്ചായത്ത് മൂന്നാം വാർഡിലൂടെ കടന്നുപോകുന്ന റോഡിന് ചിലയിടങ്ങളിൽ വീതി വളരെ കുറവാണ്. മൂന്നര മീറ്റർവരെ വീതിയിൽ റോഡ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വീതികുറവുള്ള ഭാഗത്ത് വീതികൂട്ടാൻ സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. റോഡിന്റെ ഉയരമനുസരിച്ച് മണ്ണിട്ടുയർത്തിയാണ് റോഡ് നിർമ്മിക്കുക.
കലുങ്ക് പൊളിച്ചു പണിയും
റോഡ് വികസനത്തിന്റെ ഭാഗമായി ഇടുങ്ങിയതും ബലക്ഷയവുമായിരുന്ന ചിറപ്പാടത്തെ കലുങ്ക് പൊളിച്ചു പണിയുന്നുണ്ട്. രണ്ടടിയോളം ഉയരത്തിലും വീതികൂട്ടിയും കലുങ്ക് പുതുക്കിപണിയുന്ന ജോലികളും തുടങ്ങിക്കഴിഞ്ഞു. റോഡ് മണ്ണിട്ടുയർത്തി ടാറിംഗും വശങ്ങൾ കോൺക്രീറ്റും ചെയ്ത് വികസിപ്പിക്കുന്ന റോഡ് നിർമ്മാണത്തിന് ഒരുവർഷമാണ് കരാർ കാലാവധി. കാലാവസ്ഥ അനുകൂലമെങ്കിൽ നിർമ്മാണം വൈകാതെ പൂർത്തിയാക്കാമെന്നാണ് അധികൃതർ പറയുന്നത്.
.........................
- നിർമ്മാണച്ചെലവ് 50 ലക്ഷം
- മൂന്നര മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കും
- കരാർ കാലവധി ഒരുവർഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |