തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി വരുംവർഷങ്ങളിൽ കൂടുതൽ വിപുലമാക്കും.
പദ്ധതിയെ വിമർശിക്കുന്നവരുണ്ട്. എന്തിനെയും വിമർശിക്കുന്ന അക്കൂട്ടരെ ജനം തള്ളിക്കളയും. പ്രതിമാസം 500 രൂപവച്ച് ആറായിരം രൂപ പ്രീമിയമായി വാങ്ങുമ്പോൾ 5664രൂപ മാത്രമല്ലേ ജി.എസ്.ടിയുൾപ്പെടെ നൽകുന്നുള്ളുവെന്നാണ് ഒരു ആക്ഷേപം. എന്നാൽ ബാക്കിയുള്ള 336രൂപ ചേർത്തുവച്ചാണ് പന്ത്രണ്ടോളം മാരക അസുഖങ്ങൾക്ക് ഇൻഷ്വറൻസ് പാക്കേജിന് പുറമെയുള്ള ചികിത്സ ഉറപ്പാക്കുന്നത്. ഇതിനായി 35 കോടിയാണ് നൽകുക.
മെഡിസെപിൽ സർക്കാർ വിഹിതമില്ലെന്നാണ് മറ്റൊരാക്ഷേപം. ആറായിരംരൂപയ്ക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപയുടെ ചികിത്സയും കാരിഒാവർ ചെയ്താൽ മൂന്നാംവർഷം ആറുലക്ഷത്തിന്റെ ചികിത്സയും പ്രായഭേദമില്ലാതെ ഉപാധിരഹിത അംഗത്വവും നൽകുന്ന ഗ്രൂപ്പ് ഇൻഷ്വറൻസ് പാക്കേജ് ലഭ്യമാക്കുന്നത് സർക്കാർ ഗ്യാരന്റിമൂലമാണ്. ഇൗ ഗ്യാരന്റി തന്നെയാണ് സർക്കാർ വിഹിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടായിരം രൂപ പ്രതിദിന വാടകയുള്ള മുറിസൗകര്യവും 1920 ചികിത്സകളും ലഭ്യമാക്കുന്ന പദ്ധതി കേരളത്തിന് പുറത്ത് 15 ആശുപത്രികളിലും അത്യാവശ്യഘട്ടങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ.ബാലഗോപാലൻ പറഞ്ഞു. ഇൗ പാക്കേജിന് പുറത്ത് കാൽലക്ഷം രൂപയെങ്കിലും ചെലവ് വരും. പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക ഉടൻ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിസെപിന്റെ ആദ്യതിരിച്ചറിയൽ കാർഡ് പൊതുമരാമത്ത് വകുപ്പിലെ പാർട്ട് ടൈം ജീവനക്കാരി നളിനകുമാരിക്കും വിജിലൻസിൽ നിന്ന് വിരമിച്ച പി.ജി.ശശികുമാറിനും കൊളീജിയറ്റ് എഡ്യുക്കേഷൻ വകുപ്പിലെ ഭിന്നശേഷി ജീവനക്കാരനായ റെയ്നോൾഡിനും മുഖ്യമന്ത്രി കൈമാറി. മെഡിസെപ് ഹാൻഡ് ബുക്കും പ്രകാശനം ചെയ്തു.
മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ,ജി.ആർ.അനിൽ,റോഷി അഗസ്റ്റിൻ,വി.ശിവൻകുട്ടി,ആന്റണി രാജു, മേയർ ആര്യാരാജേന്ദ്രൻ, ഒാറിയന്റൽ ഇൻഷ്വറൻസ് പ്രതിനിധി ഗീത ശാന്തശീലൻ, ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടി കെ.മുഹമ്മദ് വൈ.സഫിറുള്ള എന്നിവർ സംസാരിച്ചു.
മെഡിസെപ്: ചേർന്നില്ലെങ്കിലും
പ്രീമിയം പിടിക്കും
തിരുവനന്തപുരം: മെഡിസെപിൽ ചേർന്നാലും ഇല്ലെങ്കിലും എല്ലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും പക്കൽനിന്ന് പ്രതിമാസം 500 രൂപ പ്രീമിയം ഈ മാസം മുതൽ പിടിക്കുമെന്ന് സർക്കാരിന്റെ സർക്കുലർ. നിർബന്ധിത പദ്ധതിയാണിത്. ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ജീവനക്കാർക്കും പെൻഷൻകാർക്കും അവകാശമില്ല.
രണ്ടാംഘട്ട വിവരശേഖരണം പൂർത്തിയായെങ്കിലും ഇതുവരെ 7000 ജീവനക്കാരും 23,000 പെൻഷൻകാരും വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ല. പൂർത്തിയാക്കിയവരുടെ പട്ടികയും ആദ്യപ്രീമിയം തുകയും ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറി. 11,34,000 പേരാണ് ഇതുവരെ വെരിഫിക്കേഷൻ പൂർത്തിയാക്കിയത്.
അംഗങ്ങളായവർക്ക് ഇന്നുമുതൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാം. മെഡിസെപിലെ പേര് യൂസർ ഐ.ഡിയായും പെൻ /പി.പി.ഒ നമ്പർ പാസ് വേഡായും നൽകിയുമാണ് ഇതുചെയ്യേണ്ടത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നവർ മെഡിസെപ് കാർഡിന് പുറമെ മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡും കരുതണം.
പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളുടെ പരിഷ്കരിച്ച പട്ടിക പുറത്തിറക്കി. 240ഒാളം ആശുപത്രികളാണ് ഇതിലുള്ളത്. അതേസമയം ഏതാനും പ്രമുഖ ആശുപത്രികൾ പദ്ധതിയിൽ ചേർന്നിട്ടില്ല. വരുംദിവസങ്ങളിൽ ലിസ്റ്റ് പരിഷ്കരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |