തിരുവനന്തപുരം: ഏതിനം വാഴപ്പഴം വാങ്ങിയാലും കൈപൊള്ളുന്ന അവസ്ഥയാണിപ്പോൾ. ഏത്തന് വിലകുറയുന്നതേയില്ല. ഒരു കിലോയ്ക്ക് 80-85 രൂപവരെയായി പൊതുവിപണി വില. ഒരു പഴത്തിന് 10-15 രൂപ വരെ നൽകണം. ഹോർട്ടികോർപ്പിലാകട്ടെ കിലോയ്ക്ക് 75 രൂപയാണ്. നാടൻ ഏത്തന് 90 വരെ കൊടുക്കണം. രസകദളിക്ക് പൊതുവിപണിയിൽ 70-75 ഉം ഹോർട്ടികോർപ്പിൽ 68 രൂപയുമാണ്.
ഏത്തന് മാത്രമല്ല, കപ്പ, റോബസ്റ്റ, പാളയംതോടൻ, പൂവൻ എന്നിവയ്‌ക്കും വില കൂടുതലാണ്. കപ്പപഴത്തിന് പൊതുവിപണിയിൽ 65 വരെയായപ്പോൾ ഹോർട്ടികോർപ്പിൽ 58 രൂപയാണ്. പാളയംതോടൻ 40, റോബസ്റ്റ- 45, പൂവൻ -50 എന്നിങ്ങനെയാണ് പൊതുവിപണിയിൽ. ഹോർട്ടികോർപ്പിൽ നേരിയ വ്യത്യസമേയുള്ളൂ. പാളയംതോടൻ -35, റോബസ്റ്റ- 35, പൂവൻ -45.
ഒക്ടോബർ,നവംബർ മാസങ്ങളിലെ മഴയിലുണ്ടായ കൃഷിനാശമാണ് വിളവെടുപ്പ് സീസണായ ജൂൺ,ജൂലായ് മാസങ്ങളിൽ വാഴപ്പഴത്തിന് ക്ഷാമം ഉണ്ടാകുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്തതെന്ന് കച്ചവടക്കാർ പറയുന്നു. സംസ്ഥാനത്താകെ 24.78 ലക്ഷം വാഴകൾ ഒടിഞ്ഞുവീണിരുന്നു. 23,298 കർഷകർക്ക് 99.15 കോടി രൂപയായിരുന്നു അന്ന് വാഴക്കൃഷിയിൽ മാത്രമുണ്ടായ നഷ്ടം.
പയറിന് 80 രൂപ, ബീൻസ് 84, പാവയ്‌ക്ക 75, കാരറ്റ് 63 എന്നിവയാണ് വില കൂടുതലുള്ള പച്ചക്കറി ഇനങ്ങൾ. കേര വെളിച്ചെണ്ണ ലിറ്ററിന് 175 രൂപയാണെങ്കിലും പൊതുവിപണിയിൽ 200- 225 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |