ചേലക്കര: പാവപ്പെട്ടവർക്ക് ഫ്‌ളാറ്റിന് പകരം ഭൂമിയും വീടും നൽകുന്നതാണ് ഉചിതമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ ജനവിഭാഗങ്ങൾക്കായി വികസന ക്ഷേമപദ്ധതികളുടെ മോണിറ്ററിംഗ് നടത്താനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എ ചെയർമാനായി രൂപീകരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
നമ്മുടേതെന്ന് പറയാൻ അഞ്ച് സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിൽ അവർക്ക് അതിൽ കുറച്ച് പച്ചക്കറിക്കൃഷി ചെയ്യാനും മറ്റും സാധിക്കും. എസ്.സി / എസ്.ടി പ്രമോട്ടർമാർ സമൂഹത്തിലെ താഴേക്കിടയിലെ ജനങ്ങളുടെ പ്രശ്‌നം എന്തൊക്കെയാണെന്ന് മനസിലാക്കി പ്രവർത്തിക്കേണ്ടവരാണ്. ഓഫീസിൽ ചുറ്റിപ്പറ്റി നിൽക്കേണ്ടവരല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
താഴേക്കിടയിലെ ജനവിഭാഗങ്ങളെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉയർത്തിക്കൊണ്ടുവരാൻ കഴിയും വിധത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ഈ മോണിറ്ററിംഗ് കമ്മറ്റികൾ നാല് മാസം കൂടുമ്പോൾ ചേർന്ന് ചെയ്ത പ്രവർത്തനം വിലയിരുത്തണം. ചേലക്കര പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ കാദർ, ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജയരാജ് കെ, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ ഗിരിജ മേലേടത്ത്, ജില്ലാ പഞ്ചായത്തംഗം സാബിറ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |