അഞ്ചാം ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ രക്ഷകനായി ഋഷഭ് പന്ത്
അർദ്ധ സെഞ്ച്വറി തികച്ച് ജഡ്ഡുവിന്റെ ചെറുത്ത് നിൽപ്പ്
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുൻനിര നനഞ്ഞ പടക്കമായെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ചേർന്ന് കൂട്ടത്തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചെടുത്തു. മഴ ഇടയ്ക്ക് രസം കൊല്ലിയായ മത്സരത്തിന്റെ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ തുടക്കത്തിലെ പതർച്ചയിൽ നിന്ന് കരകയറിയ ഇന്ത്യ 338/7 എന്ന മികച്ച നിലയിലാണ്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി കൂളായി ബാറ്റ് വീശി തകർപ്പൻ സെഞ്ച്വറി നേടിയ റിഷഭ് പന്താണ് (111 പന്തിൽ 146) ഒന്നാം ദിനം താരമായത്. ടെസ്റ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിരുന്നു പന്ത് കുറിച്ചത്. 89 പന്തിൽ സെഞ്ച്വറി നേടിയ പന്ത് ധോണിയുടെ (93 പന്തിൽ 2006ൽ പാകിസ്ഥാനെതിരെ ) പേരിലുണ്ടായിരുന്ന റെക്കാഡാണ് തിരുത്തിയത്. പന്തിനൊപ്പം പാറപോലെ ഉറച്ചു നിന്ന രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി 163 പന്തിൽ നിന്ന് 83 റൺസുമായി സ്റ്റമ്പെടുക്കുമ്പോൾ ക്രീസിലുണ്ട്. ഷമിയാണ് (0) ജഡേജയ്ക്കൊപ്പമുള്ളത്
നേരത്തേ ഇന്ത്യയുടെ ക്യാപ്ടനായി കന്നി ടെസ്റ്റ് മത്സരത്തിനിറങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് ടോസ് നഷ്ടമായി. കൊവിഡ് ബാധിതനായി വിശ്രമത്തിലായിരിക്കുന്ന സ്ഥിരം നായകൻ രോഹിത് ശർമ്മയ്ക്ക് പകരം ചേതേശ്വർ പുജാരയാണ് ശുഭ്മാൻ ഗില്ലിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. നന്നായി തുടങ്ങിയ ഗിൽ (17) ആൻഡേഴ്സൺന്റെ പന്തിൽ സാക്ക് ക്രൗളി പിടിച്ചു പുറത്താകുമ്പോൾ ഇന്ത്യയുടെ അക്കൗണ്ടിൽ 27 റൺസേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് പുജാരയേയും (13) ആൻഡേഴ്സൺ ക്രൗളിയുടെ കൈയിൽ എത്തിച്ച് മടക്കി. 20.1 ഓവറായപ്പോഴായിരുന്നു മഴയുടെ വരവ്. ഇതോടെ മത്സരം നിറുത്തി വച്ച് നേരത്തേ ലഞ്ചിന് പിരിഞ്ഞു. ഹനുമ വിഹാരിയും മുൻനായകൻ വിരാട് കൊഹ്ലിയും ആയിരുന്നു അപ്പോൾ ഇംഗ്ലീഷ് ബൗളേഴ്സിനെ നേരിട്ടുകൊണ്ടിരുന്നത്. കളി പുനരാരംഭിച്ചയുടനേ നന്നായി പ്രതിരോധിച്ചു കൊണ്ടിരുന്ന വിഹാരിയെ (53 പന്തിൽ 20) വിക്കറ്റിന് മുന്നിൽ കുടുക്കി പോട്ട്സ് ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി. തന്റെ അടുത്ത ഓവറിൽ കൊഹ്ലിയെ (19) പോട്ട്സ് ക്ലീൻ ബൗൾഡാക്കി. പകരമെത്തിയ ശ്രേയസ് അയ്യറിനെ (15) നിലയുറപ്പിക്കുന്നതിന് മുന്നേ ആൻഡേഴ്സൺന്റെ പിന്തിൽ വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്സ് ഇടത്തോട്ട് പറന്ന് അതിമനോഹരമായി കൈയിൽ ഒതുക്കിയതോടെ 98/5 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയി ഇന്ത്യ. തുടർന്നാണ് പന്തും ജഡേജയും ക്രീസിൽ ഒന്നിച്ച് ഇന്ത്യയുടെ രക്ഷകരായത്. ഇരുവരും ആറാം വിക്കറ്റിൽ 239 പന്തിൽ 222 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോർ 320ൽ വച്ച് പന്തിനെ ക്രൗളിയുടെ കൈയിൽ ആക്കി ജോ റൂട്ടാണ് കൂട്ടുകെട്ട് തകർത്തത്. 19 ഫോറും 4 സിക്സും പന്ത് അടിച്ചു. പന്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
കഴിഞ്ഞ ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ തീരുമാനിച്ചിരുന്ന ടെസ്റ്റ് പരമ്പര 4 മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ഫിസിയോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നീട്ടിവച്ചത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
നാല് പേസർമാർ
പേസർ നയിക്കുന്ന ടീമിൽ നാല് പേസ് ബൗളർമാരെയാണ് ആദ്യ ഇലവനിൽ ഇന്ത്യ കളിപ്പിക്കുന്നത്. നായകൻ ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദ്ദുൽ താക്കൂർ എന്നിവരാണ് എഡ്ജ്ബാസ്റ്റണിലെ സാഹചര്യം മുതലാക്കാൻ ഇറങ്ങുന്നത്. അശ്വിനെ പുറത്തിരുത്തിയപ്പോൾ രവീന്ദ്ര ജഡേജ മാത്രമേ സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുള്ളൂ.
100
സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ 100 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടം ഇംഗ്ലീഷ് വെറ്റ്റൻ പേസർ ജയിംസ് ആൻഡേഴ്സൺ സ്വന്തമാക്കി. ഗിൽ,പുജാര, ശ്രേയസ് എന്നിവരെ പുറത്താക്കിയ ആൻഡേഴ്സണിന്റെ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിലെ വിക്കറ്റ് നേട്ടം 101 ആയി. ടെസ്റ്റിൽ സ്വന്തം നാട്ടിൽ ഒരു ടീമിനെതിരെ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണ് ആൻഡേഴ്സൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |