ന്യൂഡൽഹി: ഉദയ്‌പൂരിൽ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾക്ക് പാകിസ്ഥാൻ ബന്ധമുണ്ടെന്ന് വെളിപ്പെട്ടതിന് പിന്നാലെ ഇവർ ഉപയോഗിച്ച മോട്ടോർ ബൈക്കിന്റെ നമ്പർ മുംബയ് ഭീകരാക്രമണ തീയതി ആയതിനെക്കുറിച്ചും അന്വേഷിക്കുന്നു. അറസ്റ്റിലായ റിയാസ് അഖ്താരിയുടെ ബൈക്കിന് 2611 എന്ന നമ്പർ കിട്ടാൻ 5,000 രൂപ അധികമായി നൽകിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. നമ്പർ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരങ്ങൾ പ്രതിയിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എൻ.ഐ.എ ഐ.ജിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് ഗൗസ് മുഹമ്മദിനെയും റിയാസ് അഖ്താരിയെയും ചോദ്യം ചെയ്യുന്നത്. കനയ്യ ലാലിനെ കൊല ചെയ്ത ശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും RJ 27 AS 2611 എന്ന നമ്പറുള്ള ബൈക്കിലാണ് രക്ഷപ്പെട്ടത്. 2013 ൽ വായ്പയെടുത്താണ് റിയാസ് ബൈക്ക് വാങ്ങിയത്. ഒരു വർഷത്തെ ഇൻഷ്വറൻസ് പിന്നീട് പുതുക്കിയിട്ടില്ല.
2014 ൽ റിയാസ് നേപ്പാൾ സന്ദർശിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പാകിസ്ഥാനിലേക്ക് ഫോൺ വിളിച്ചതിനും തെളിവുകളുണ്ട്. എന്നാൽ, പ്രതികൾക്ക് ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറയുന്നു. ഐസിസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുടർന്ന് ഭീകര പ്രവർത്തനം നടത്താനിറങ്ങിയ സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നാണ് എൻ.ഐ.എയുടെ പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |