ഹൈദരാബാദ്: തെലങ്കാനയിലെത്തിയ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി ഭരണകക്ഷിയായ ടി.ആര്‍.എസ്. ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തില്‍ എത്തിയ യശ്വന്ത് സിന്‍ഹയെ ടി.ആർ.എസ് പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു നേരിട്ടെത്തിയാണ് വരവേറ്റത്.
അതേസമയം, ഇന്ന് ഇതേ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചന്ദ്രശേഖര റാവു ഇത്തവണയും സ്വീകരിക്കാനെത്തില്ല. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് തെലങ്കാനയിലെത്തുന്ന പ്രധാനമന്ത്രിയെ ചന്ദ്രശേഖർ റാവു സ്വീകരിക്കാൻ എത്താതിരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ പിന്തുണച്ചുകൊണ്ടുള്ള റാലിയും ടി.ആർ.എസ് സംഘടിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ നിന്ന് ജൽ വിഹാറിലേക്ക് ടി.ആർ.എസ് പ്രവർത്തകർ കൂറ്റൻ ബൈക്ക് റാലി നടത്തി. അവിടെ സിൻഹയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് യോഗവും സംഘടിപ്പിച്ചിരുന്നു.
ഹെെദരാബാദിൽ ബി.ജെ.പിയും ടി.ആർ.എസും തമ്മിലുള്ള ശക്തിപ്രകടനം നടക്കുകയാണ്. കേന്ദ്രത്തിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്ന കട്ടൗട്ടുകളും ബാനറുകളും ബി.ജെ.പി സ്ഥാപിച്ചപ്പോൾ ടി.ആർ.എസ് ചന്ദ്രശേഖർ റാവുവിന്റെയും യശ്വന്ത് സിൻഹയുടെയും പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഹെെദരാബാദിൽ നടക്കുന്ന ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അഞ്ച് വര്‍ഷത്തിനുശേഷം ഡല്‍ഹിക്ക് പുറത്തുനടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിനാണ് ഹൈദരാബാദ് ആതിഥ്യം വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |