കോട്ടയം: പീഡന പരാതിയിൽ പി.സി ജോർജിന്റെ അറസ്‌റ്റിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ജോർജിന്റെ ഭാര്യ ഉഷാ ജോർജ്. മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലണം എന്ന് അഭിപ്രായപ്പെട്ട ഉഷ മുഖ്യമന്ത്രിയ്‌ക്കെ നേരെ ശാപവാക്കുകളും പറഞ്ഞു. പൂഞ്ഞാറിലെ വീട്ടിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഉഷാ ജോർജ്.
'ശരിക്കും പറഞ്ഞാൽ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവർ ഇവിടുണ്ട്. കുടുംബത്തെ തകർക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കിൽ ഒരാഴ്‌ചയ്‌ക്കകം അയാൾ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോർജിന്) ഇത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.' ഉഷാ ജോർജ് രൂക്ഷമായി പ്രതികരിച്ചു.
സോളാർ കേസ് പ്രതിയുടെ പരാതിയന്മേലാണ് പി സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് മ്യൂസിയം പൊലീസിൽ അവർ പരാതി നൽകിയിരിക്കുന്നത്.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് ആവർത്തിച്ചു. പരാതിക്കാരി വൈരാഗ്യം തീർക്കുകയാണ്. ഞാനൊരു വൃത്തകേടും കാട്ടിയിട്ടില്ല. ഇത് കള്ളക്കേസാണ്. മറ്റൊരു കേസിൽ മൊഴി നൽകാത്തതിന്റെ വൈരാഗ്യമാണിത്. ഞാൻ ഏതായാലും ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |