വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് മുതൽ വിതുര വരെയുള്ള മേഖലയിൽ അപകടങ്ങൾ പതിവാകുന്നു.അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇരുചക്രവാഹനങ്ങൾ അമിതവേഗത്തിൽ പായുന്നത്. റോഡരികിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ വാഹനങ്ങൾ വന്നിടിക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇതിനകം നിരവധി പേരെ ബൈക്കുകൾ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നാല് വർഷത്തിനിടയിൽ തൊളിക്കോട് - വിതുര റോഡിൽ അപകടങ്ങളിൽ മരിച്ചത് അഞ്ച് പേരാണ്. പേരയത്തുപാറ, തോട്ടുമുക്ക്, വിതുര വേളാങ്കണ്ണി പള്ളി ജംഗ്ഷൻ, വിതുര ശിവൻകോവിൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അപകടമരണങ്ങൾ നടന്നത്. മാത്രമല്ല അപകടങ്ങളുടെ കണക്ക് വളരെ വലുതാണ്. അപകടങ്ങളിൽ കൈയും കാലും നഷ്ടപ്പെട്ടവരുമുണ്ട്. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. മാത്രമല്ല സംസ്ഥാനപാതയിൽ തൊളിക്കോട് മുതൽ നെടുമങ്ങാട് വരെയുള്ള ഭാഗത്തും അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ചുള്ളിമാനൂർ-പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കലുങ്കും മറ്റും നിർമ്മിക്കുന്നതിനായി റോഡ് മിക്ക ഭാഗവും വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാലും അപകടങ്ങളും യാത്രാതടസവും പതിവാകുന്നുണ്ട്.
ബൈക്ക് റേസിംഗ്
വിതുര - തൊളിക്കോട് റോഡിൽ ബൈക്ക് റേസിംഗ് സംഘങ്ങൾ സജീവമാണ്. ഇരുചക്രവാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതശബ്ദം പുറപ്പെടുവിച്ചാണ് യുവ സംഘങ്ങൾ റേസിംഗ് നടത്തുന്നത്. പ്രായപൂർത്തിയാകാത്തവരും ലൈസൻസ് ഇല്ലാത്തവരുമാണ് കൂടുതലും ബൈക്ക് റേസിംഗ് നടത്തുന്നത്. ഇതിനിടയിൽ അപകടങ്ങൾ നടന്ന സംഭവവുമുണ്ട്. ബൈക്കുകളുടെ ചീറിപ്പായൽ മൂലം വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്. ഇക്കൂട്ടത്തിൽ കഞ്ചാവ് വില്പന സംഘങ്ങളും ഉണ്ട്.
ടൂറിസ്റ്റുകളും ബുദ്ധിമുട്ടിൽ
അമിതവേഗം വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലും മറ്റും എത്തുന്നവരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുവസംഘങ്ങൾ വാഹനങ്ങളിൽ അമിത വേഗതയിലാണ് പൊൻമുടി മലകയറുന്നത്. ഇതിനിടയിൽ അനവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും പ്രതികൾ രക്ഷപ്പെടുന്നതാണ് പതിവ്.
പ്രതികരണം
വിതുര - തൊളിക്കോട് റോഡിൽ അമിതവേഗതയിൽ പായുന്നവരെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ഇതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയമിക്കും. കൂടാതെ പട്രോളിംഗ് ശക്തിപ്പെടുത്തും.
എസ്.ശ്രീജിത്
വിതുര സി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |