മലപ്പുറം: ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് കോൺഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. തന്നെ അഞ്ചു ദിവസം തുടർച്ചയായി ചോദ്യം ചെയ്ത കേന്ദ്ര ഏജൻസിയായ ഇഡി, എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ തയ്യാറാകാത്തതെന്നും രാഹുൽ ചോദിച്ചു. മലപ്പുറം വണ്ടൂരിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ബഫർ സോൺ സംബന്ധിച്ച വിഷയത്തിൽ പിണറായി വിജയൻ ആശയകുഴപ്പം ഉണ്ടാക്കരുതെന്നും യഥാർത്ഥ പ്രശ്നങ്ങൾ മറയ്ക്കുന്നതിന് വേണ്ടിയാണ് സിപിഎം തന്റെ ഓഫീസ് തകർക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സിപിഎം തന്റെ ഓഫീസ് എത്ര തവണ തകർത്താലും തനിക്ക് പ്രശ്നമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാജ്യത്തെ ഭരണസംവിധാനങ്ങൾ ബിജെപിയും ആർഎസ്എസും ചേർന്ന് ആക്രമിക്കുകയാണെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമത്തിലാണ് അവരെന്നും രാഹുൽ പറഞ്ഞു. ബിജെപി സാമൂഹിക ഘടനയെ മാത്രമല്ല സാമ്പത്തിക ഘടനയെയും ആക്രമിക്കുകയാണെന്നും തന്നെ ചോദ്യം ചെയ്താൽ താൻ ഭയപ്പെടുമെന്നാണ് ബിജെപി കരുതിയതെന്നും രാഹുൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |