അടൂർ: നാല് വർഷം മുൻപ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ ഹോളിക്രോസ് - ആനന്ദപ്പള്ളി റോഡ് അമിത ലോഡ് കയറ്റിയ ടിപ്പർ ലോറികളുടെ പാച്ചിലിനെ തുടർന്ന് അടിക്കടി തകരുന്നു. ക്രഷർ യൂണിറ്റുകളിൽനിന്നും പാറമടകളിൽ നിന്നും ലോഡുമായി വരുന്ന നൂറ് കണക്കിന് വാഹനങ്ങളാണ് റോഡിന്റെ തകർച്ചയ്ക്ക് വഴിതെളിക്കുന്നത്. ഒപ്പം വളവും തിരിവും ഏറെയുള്ള റൂട്ടിൽ ടിപ്പറുകളുടെ അമിതവേഗം അടിക്കടി അപകടങ്ങളും സൃഷ്ടിക്കുന്നു. അനധികൃത ടിപ്പറുകളുടെ യാത്രയ്ക്ക് തടയിടേണ്ട അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതോടെ അടിക്കടി റോഡ് നശിക്കുകയാണ്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ടിപ്പറുകളാണ് ഇവയിലധികവും. നിശ്ചിത അളവിലും കൂടുതൽ ലോഡുമായി ഇതുവഴിപോയാൽ പലപ്പോഴും പൊലീസിന്റെ കണ്ണുവെട്ടിക്കാനാകും എന്നതാണ് പ്രധാനമായും ഇൗവഴി തിരഞ്ഞെടുക്കുന്നത്. ഒപ്പം അടൂർ നഗരത്തിലെ വാഹനക്കുരുക്കുകളിൽപ്പെടാതെ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും കഴിയും.
എളുപ്പമാർഗം
ഹൈസ്കൂൾ ജംഗ്ഷൻ ഭാഗത്തുനിന്നും പത്തനംതിട്ട, കോന്നി, ചന്ദനപ്പള്ളി, കൊടുമൺ പ്രദേശങ്ങളിലേക്ക് പോകേണ്ടവർക്ക് നഗരത്തിലെ ഗതാഗതത്തിരക്കിൽപ്പെടാതെ യാത്രചെയ്യാൻ കഴിയുന്ന എളുപ്പമാർഗമാണിത്. ഹോളി ക്രോസ് ജംഗ്ഷനിൽ നിന്നും പ്ളാവിളത്തറ, കൈമലപ്പാറ വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ആനന്ദപ്പള്ളിയിലെത്താനാകും. ദൈർഘ്യം കുറവായതിനൊപ്പം വളരെ വേഗത്തിൽ എത്തിച്ചേരുന്നതിനും കഴിയും.അതിനാൽ നൂറ് കണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്.
പൊലീസ് പരിശോധന ശക്തമാക്കണം
ടിപ്പറുകളുടെ പാച്ചിലിനെതിരെ നാട്ടുകാർ പലതവണ പ്രതിഷേധം ഉയർത്തിയെങ്കിലും നടപടിയുമുണ്ടായിട്ടില്ല. ഇൗ റൂട്ടിൽ പൊലീസ് പരിശോധന ശക്തമാക്കിയാൽതന്നെ ഒരുപരിധിവരെ നിയന്ത്രിക്കാനാകും.റോഡ് ഇടയ്ക്കിടെ തകർന്നതോടെ രണ്ട് വർഷം മുൻപ് പാച്ച്വർക്ക് ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നു. റോഡിൽ നിറയെ കുണ്ടും കുഴികളുമാണ്.ഇരുചക്ര, മുച്ചക്രവാഹനയാത്രികരാണ് ഇതുവഴി ഏറെ ബുദ്ധിമുട്ടുന്നത്.
......................
പൊലീസോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇൗ റൂട്ടിൽ പരിശോധന നടത്താത്തതിനാലാണ് ടിപ്പർ ലോറികളുടെ പാച്ചിൽ വർദ്ധിക്കുന്നത്. ഇതോടെ റോഡ് തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ സത്വര നടപടി സ്വീകരിക്കണം.
സൈമൺ തോമസ്,
(പൊതുപ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |