കോട്ടയം. കച്ചേരിക്കടവ് ബോട്ടു ജെട്ടികനാൽ പോള നിറഞ്ഞ നിലയിൽ. കച്ചേരിക്കടവ് വാട്ടർ ഹബ്ബിന്റെ ഭാഗമായി ഇവിടെ നിന്ന് മാസങ്ങൾക്ക് മുമ്പ് പോളകൾ നീക്കിയിരുന്നു. എന്നാൽ വാട്ടർ ഹബ് തുറന്നുകൊടുക്കാഞ്ഞതോടെ വീണ്ടും പോളയും മാലിന്യവും നിറഞ്ഞു. വെള്ളം കാണാൻ സാധിക്കാത്ത നിലയിലാണ് പോള വളർന്നുകൂടിയിരിക്കുന്നത്.
ഒരു കാലത്ത് കോട്ടയത്തിന്റെ പ്രധാന ബോട്ടുജെട്ടിയായിരുന്നു കച്ചേരിക്കടവ്. ജെട്ടിയുടെ പ്രതാപം നഷ്ടമായതോടെയാണ് നവീകരിച്ച് വാട്ടർ ഹബ്ബാക്കാൻ തീരുമാനിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇതിനായി 8 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. 2015ൽ നിർമാണം പൂർത്തിയാക്കി മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എന്നാൽ, ഒരു ബോട്ടുപോലും കച്ചേരിക്കടവിൽ എത്തിയില്ല. പിന്നീട് കടവിൽ പോള നിറഞ്ഞു. മാലിന്യങ്ങൾ തിങ്ങിനിറഞ്ഞ് ആറിലെ നീരൊഴുക്കും തടസപ്പെട്ടു.
സന്ദർശകർക്കായി ബോട്ട് ജെട്ടിയിൽ വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനലുകൾ, പെഡൽ ബോട്ടുകൾ, നടപ്പാത, ഇരുനിലകളിൽ വാച്ച് ടവർ, കുട്ടികളുടെ പാർക്ക്, ശിക്കാര വള്ളം, ടോയ്‌ലെറ്റ് എന്നിവ സജ്ജമാക്കിയിരുന്നു. നടപ്പാത, വിളക്ക് കാലുകൾ, ഹോട്ടൽ, സ്‌നാക്‌സ് പാർലർ, കൂൾബാർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നെങ്കിലും സഞ്ചാരികളുടെ വരവ് കുറവാണ്. ജെട്ടി മുതൽ പുത്തൻതോട് വരെ നടപ്പാതയുണ്ട്. ഒരു കിലോമീറ്റർ ദൂരത്തിൽ കൂടി നടപ്പാത നിർമിച്ചാൽ പ്രഭാത,സായാഹ്ന വ്യായാമനടത്തത്തിന് ഇവിടം പ്രയോജനമാകും. ഇപ്പോൾ വാട്ടർ ഹബ്ബിൽ ഫുഡ്‌കോർട്ട് മാത്രമാണ് പ്രവർത്തിക്കുന്നത്. രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇവിടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |