തൃശൂർ: 100 കോടി രൂപ ചെലവിൽ തൃശൂർ റെയിൽവേ സ്റ്റേഷനെ നവീകരിക്കാനുള്ള പദ്ധതിക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കാനുള്ള കൺസൾട്ടൻസിയെ തെരഞ്ഞെടുക്കാനുള്ള ടെൻഡർ കേന്ദ്ര റെയിൽവേ ബോർഡ് ക്ഷണിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട റെയിൽവേ സ്റ്റേഷനുകളെ ആധുനികവത്കരിക്കുന്നതിൽ തൃശൂർ റെയിൽവെ സ്റ്റേഷനെയും ഉൾപ്പെടുത്തിയിരുന്നു. 50.6 ലക്ഷം രൂപ ടെൻഡർ മൂല്യമുള്ള പ്രവൃത്തി നിശ്ചിത സമയത്തിനുള്ളിൽ ഡി.പി.ആർ തയ്യാറാക്കി രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി അറിയിച്ചു.
പ്രവൃത്തി 240 ദിവസം കൊണ്ട് പൂർത്തിയാക്കണം. കൺസൾട്ടൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട് മാനേജുമെന്റ് സർവ്വീസിനും നിർമ്മാണത്തിനുമുള്ള ടെൻഡറുകൾ ക്ഷണിക്കും. കൺസൾട്ടൻസി ടെൻഡറിന്റെ വിശദീകരണ യോഗം ജൂലായ് 11 ന് നടക്കും. ആഗസ്റ്റ് അഞ്ചിനാണ് ടെൻഡറിന്റെ അവസാന തിയതി. കഴിഞ്ഞമാസം നടന്ന ഉന്നതതലയോഗത്തിലാണ്, തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിന് തീരുമാനമായത്. പൂർണ്ണമായും റെയിൽവേയുടെ ചെലവിൽ ഏറ്റെടുക്കുന്ന ഈ പദ്ധതിക്ക് നോഡൽ ഓഫീസറെ നിയമിച്ചിരുന്നു. പ്രാഥമിക വിവര ശേഖരണവും ആരംഭിച്ചിട്ടുണ്ട്. നൂറ് കോടിയോളം ചെലവ് വരുന്ന നിർമ്മാണപ്രവൃത്തികൾ മൂന്ന് കൊല്ലം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ആർ.മുകുന്ദ് വ്യക്തമാക്കി. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട റെയിൽവേ സ്റ്റേഷനുകളുടെ വികസനവും ചർച്ച ചെയ്തിരുന്നു. പൂങ്കുന്നത്ത് മിനി ഷെൽട്ടറും തൃശൂരിൽ ടാക്‌സിക്കാർക്ക് വിശ്രമത്തിനായി ഷെഡും ഇരിങ്ങാലക്കുടയിൽ സ്റ്റേഷനിലേയ്ക്കുള്ള വഴിയിൽ റൂഫിംഗും നിർമ്മിക്കുന്നതിന് റെയിൽവേ പദ്ധതി തയ്യാറാക്കിയാൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന് പ്രതാപൻ എം.പി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |