കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതിയുടെ മൊഴിയിൽ പി.സി. ജോർജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താത്ത പൊലീസ് ജോർജിനെ പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് അറസ്റ്റ് ചെയ്തത്. പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന് അവസാനത്തെ ഉദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരിൽ പി.സിയെ ജയിലിലടയ്ക്കാൻ കഴിയാത്തതിന് പക വീട്ടുകയാണ് മുഖ്യമന്ത്രി.
എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ പ്രതിയുടെ തുമ്പ് പോലും കണ്ടെത്താൻ കഴിയാത്ത പൊലീസ് നാണക്കേട് മറയ്ക്കാനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തിൽ നിന്ന് വിഷയം മാറ്റാൻ രാഷ്ട്രീയ എതിരാളികളെ മുഴുവൻ വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത്തരം പകവീട്ടൽ രാഷ്ട്രീയത്തിന് കോടതിയിൽ കനത്ത പ്രഹരം ലഭിക്കുമെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |