ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ സ്പീക്കർ സ്ഥാനാർത്ഥിയായി ശിവസേനയുടെ രാജൻ സാൽവി ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പിയുടെ രാഹുൽ നർവേകർ വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. നേരത്തെ കോൺഗ്രസ് എം.എൽ.എയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഉദ്ധവ് താക്കറെയുടെ താല്പര്യപ്രകാരം ശിവസേനക്കാരനായ രാജൻ സാൽവിയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. രാജൻ സാൽവി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറോട്ട് പറഞ്ഞു. ഷിൻഡെ സർക്കാർ നാളെ സഭയിൽ വിശ്വാസവോട്ട് തേടും. ഷിൻഡെയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശിവസേന തലവൻ ഉദ്ധവ് താക്കറെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിയമസഭയിൽ കണക്കൊപ്പിക്കാൻ ഇരുപക്ഷവും
മഹാരാഷ്ട്ര നിയമസഭയിൽ ആകെ 288 പേർ അംഗങ്ങളാണ്. 144 വോട്ട് ലഭിച്ചാൽ സർക്കാരിന് വിശ്വാസവോട്ട് തേടാനാകും. നിലവിൽ ബി.ജെ.പിക്ക് 106 എം.എൽ.എമാരാണുള്ളത്. പത്ത് സ്വതന്ത്ര എം.എൽ.എ മാരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്. ഷിൻഡെയ്ക്ക് 39 എം.എൽ.എമാർ പിന്തുണ നൽകുന്നു. ഈ കണക്കനുസരിച്ച് ബി.ജെ.പിയുടെ നിയമസഭാ സ്പീക്കർ സ്ഥാനാർത്ഥിക്ക് 145 വോട്ടുകൾ ലഭിക്കും. ഉദ്ധവ് താക്കറെ മന്ത്രിസഭ രാജി വയ്ക്കുന്നതിന് തൊട്ട് മുമ്പ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് 20 ഷിൻഡെ വിഭാഗം എം.എൽ.എമാരുമായി ബന്ധപ്പെടുന്നതായി അറിയിച്ചിരുന്നു. ഈ 20 എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്താൽ സ്പീക്കർ തിരഞ്ഞെടുപ്പിലും വിശ്വാസ വോട്ടെടുപ്പിലും ഷിൻഡെ സർക്കാർ പ്രതിസന്ധി നേരിടേണ്ടിവരും. എന്നാൽ, തങ്ങൾക്ക് 170 പേരുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പി നേതാവ് പ്രവീൺ ദാരേക്കർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ഷിൻഡെയും എം.എൽഎമാരും മുംബയിലെത്തി
ഷിൻഡെ വിഭാഗം എം.എൽ.എ മാരും സ്വതന്ത്രരുമടങ്ങുന്ന സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനത്തിൽ മുംബയിലെത്തി. ഇന്നലെ വൈകുന്നേരം എം.എൽ.എമാർ താമസിച്ചിരുന്ന ഡോണ പോളയിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് രണ്ട് ബസുകളിലായി ദബോലിം വിമാനത്താവളത്തിലേക്ക് തിരിച്ച സംഘം 7.10 നാണ് ചാർട്ടേഡ് വിമാനത്തിൽ മുംബയിലേക്ക് പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |