തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച തൊഴിലാളി -തൊഴിലുടമാ സൗഹൃദാന്തരീക്ഷമാണുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികളുടെ നിലവിലുള്ള ന്യായമായ അവകാശങ്ങൾ ലംഘിക്കുന്ന രീതിയിലാണ് ലേബർ കോഡുകൾ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ലേബർ കോഡുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ചട്ട രൂപീകരണത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് കേന്ദ്രം പുറത്തിറക്കിയ നാലു തൊഴിൽ കോഡുകളിലും കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒട്ടേറെ ഘടകങ്ങളുണ്ട്. പുതിയ കോഡുകൾ നിലവിൽ വരുമ്പോൾ 300 പേർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചു വിടാനോ ലേ ഓഫ് ചെയ്യാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ട. ജോലി സമയം 12 മണിക്കൂറാക്കി ഉയർത്താനുള്ള വ്യവസ്ഥയും കോഡിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള അതിഥി പോർട്ടലിന്റെയും തൊഴിൽസേവാ ആപ്പിന്റെയും പ്രകാശനവും മന്ത്രി നിർവഹിച്ചു. സമാപന സമ്മേളനം പാർലമെന്ററി ലേബർ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ടി.വി. അനുപമ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവിരാമൻ, അഡി. ലേബർ കമ്മിഷണർ ബിച്ചു ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |