തിരുവനന്തപുരം: മണിക്കുട്ടനും കുടുംബവും വീട്ടിൽ മരിച്ചനിലയിലെന്ന് അറിഞ്ഞാണ് ഇന്നലെ രാവിലെ ചാത്തൻപാറ ഗ്രാമവാസികൾ ഉണർന്നത്. സത്യമാകരുതേയെന്ന് പ്രാർത്ഥിച്ചാണ് നാട്ടുകാരിൽ പലരും മണിക്കുട്ടന്റെ വീട്ടിലേക്ക് പാഞ്ഞെത്തിയത്. നിമിഷങ്ങൾക്കകം നൂറ് കണക്കിനാളുകൾ തടിച്ചുകൂടി. എങ്ങും കൂട്ടക്കരച്ചിലായിരുന്നു. ചിലർ റോഡിന് സമീപമുള്ള കടത്തിണ്ണയിലും വീട്ടിലേക്കുള്ള വഴിയിലും നിലയുറപ്പിച്ചു. മരണം നടന്ന മുറിയുടെ വാതിലിൽ 'ഐ ആം അമേയ ദിസ് ഈസ് മൈ റൂം' എന്നാണ് ചോക്കുകട്ട കൊണ്ട് മണിക്കുട്ടന്റെ മകൾ അമേയ എഴുതിയിരുന്നത്. ഇത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.
മരണവാർത്തയറിഞ്ഞ് പ്രദേശവാസികളല്ലാത്തവരും റോഡിലൂടെ വാഹനങ്ങളിൽ പോയവരും കൂട്ടം കൂടിയത് റോഡിൽ തിരക്കിനിടയാക്കി. നാട്ടിലെ സന്നദ്ധപ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്നു മണിക്കുട്ടൻ. ഓട്ടോ ഓടിക്കാറുണ്ടായിരുന്ന മണിക്കുട്ടൻ ചുമട്ടുതൊഴിലാളിയുമായിരുന്നു. അടുത്തിടെ മരുമകന് വാഹനാപകടം പറ്റിയപ്പോൾ 5000 രൂപയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാണാനെത്തിയ മണിക്കുട്ടനെ ഓർത്തായിരുന്നു മരണവീട്ടിൽ ഒരു വൃദ്ധയെത്തിയത്. അവൻ എല്ലാവർക്കും സഹായിയായിരുന്നുവെന്ന് പറഞ്ഞ് തേങ്ങലടക്കാൻ പാടുപെട്ട അവരെ സമീപവാസികളാണ് ആശ്വസിപ്പിച്ചത്.
പത്താം ക്ലാസ് പരീക്ഷാഫലം വന്ന ദിവസം കണ്ണപ്പനെന്ന് വിളിക്കുന്ന മണിക്കുട്ടന്റെ മകൻ അജീഷ് അടുത്തുള്ള വീടുകളിൽ മധുര വിതരണം നടത്തിയതാണ് ചിലർ ഓർത്തെടുത്തത്. ആത്മഹത്യയെന്ന് പൊലീസ് പ്രാഥമിക നിഗമനം നടത്തിയപ്പോഴും മണിക്കുട്ടനും വീട്ടുകാരും എന്തിന് ആത്മഹത്യ ചെയ്‌തെന്ന് മനസിലാക്കാൻ നാട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം കണ്ടപ്പോഴും വീട്ടുകാരെല്ലാം സന്തോഷത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ആദരസൂചകമായി പ്രദേശത്തെ കടകളൊന്നും ഇന്നലെ തുറന്നില്ല.
ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഞ്ച് ആംബുലൻസുകളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴും മണിക്കുട്ടന്റെയും സന്ധ്യയുടെയും ബന്ധുക്കൾ മരണ വാർത്തയറിഞ്ഞതിന്റെ ആഘാതത്തിൽ നിന്ന് മോചിതരായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |