മലപ്പുറം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ജില്ലയിൽ ഇനി തീർപ്പാക്കാനുള്ളത് 1,280 അപേക്ഷകൾ. സംസ്ഥാനത്ത് ആകെ 13,480 അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ. 1,643 എണ്ണം. പാലക്കാട്, കൊല്ലം ജില്ലകളിൽ യഥാക്രമം 1,600, 1,388 അപേക്ഷകളുണ്ട്. തൊട്ടുപിന്നിൽ മലപ്പുറമാണ്. അനർഹർ മുൻഗണനാ കാർഡ് കൈവശപ്പെടുത്തിയതാണ് അർഹരായ കൂടുതൽ പേരെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ തടസ്സം. ജില്ലയിൽ അനർഹരെ കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കിയതിലൂടെ ഒരുവർഷത്തിനിടെ ജില്ലയിൽ 9,544 പേർക്ക് മുൻഗണനാ കാർഡുകൾ അനുവദിക്കാനായിട്ടുണ്ട്. ഇക്കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ മുൻഗണനാ കാർഡിൽ ഉൾപ്പെടുത്തിയതും മലപ്പുറത്താണ്. സംസ്ഥാനത്ത് 2021 മേയ് മുതൽ ഈ വർഷം ജൂൺ 20 വരെ 56,656 പേർക്കാണ് മുൻഗണനാ കാർഡ് അനുവദിച്ചത്.
ഉൾപ്പെടുത്താൻ തടസമിത്
ഗ്രാമജനസംഖ്യയുടെ 52.63 ശതമാനവും നഗരജനസംഖ്യയുടെ 39.5 ശതമാനവും മാത്രമേ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനാവൂ എന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. 2009ലെ ബി.പി.എൽ പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകൾക്ക് മുൻഗണനാ വെയിറ്റേജ് നൽകുന്നത്. 13 വർഷം പഴക്കമുള്ള പട്ടികയിലെ അപാകതകൾ പരിഹരിക്കാനും കൂടുതൽ അർഹരെ ഉൾപ്പെടുത്തുന്നതിനുമായി പട്ടിക പരിഷ്ക്കരിക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
മുൻഗണനയിൽ നിന്ന് പുറത്തായാൽ
മുൻഗണനാ കാർഡ് ലഭിച്ച കുടുംബത്തിലെ ഒരംഗത്തിന് പുതുതായി റേഷൻ കാർഡ് അനുവദിക്കുമ്പോൾ അർഹതയുണ്ടായിട്ടും മുൻഗണനാ കാർഡ് നിഷേധിക്കുന്നതായുള്ള പരാതി വ്യാപകമാണ്. സേവനാവകാശ നിയപ്രകാരം ഒരാൾക്ക് റേഷൻ കാർഡില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പുതിയ കാർഡ് അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ഇതുപ്രകാരം അർഹതാ പരിശോധന നടത്തുന്നതിന് മതിതായ സമയം ലഭിക്കാത്തതിനാൽ പൊതുവിഭാഗം നോൺ സബ്സിഡിയിൽ ഉൾപ്പെടുത്തി കാർഡ് അനുവദിക്കുകയാണ് ചെയ്യുന്നതെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു. പുതിയ കാർഡിന്മേലുള്ള ആക്ഷേപം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർക്ക് മുമ്പാകെ അപേക്ഷ നൽകിയാൽ അർഹത പരിശോധിച്ച് യോഗ്യമായ വിഭാഗത്തിൽ ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |