ജയ്പൂർ: ഉദയ്‌പൂർ കൊലക്കേസ് പ്രതിക്ക് ബി ജെ പി ബന്ധമുണ്ടെന്നതിന് തെളിവായി മുൻപ് സമൂഹമാദ്ധ്യമങ്ങളിൽ വന്ന നിരവധി പോസ്റ്റുകൾ പുറത്ത്. ഇതിൽ പ്രധാനം രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ് കട്ടാരിയയ്‌ക്കൊപ്പം റിയാസ് അട്ടാരി നിൽക്കുന്ന ചിത്രമാണ്. 2018 ലെ ഒരു പരിപാടിയിൽ നിന്നുള്ളതാണ് ഈ ചിത്രം. ബിജെപി ന്യൂനപക്ഷ മോർച്ചയുമായി ബന്ധമുള്ള പ്രവർത്തകനും റിയാസ് ബിജെപി പ്രവർത്തകനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ് ബി ജെ പി നേതാക്കൾ.
ബി ജെ പി ന്യൂനപക്ഷ മോർച്ചയുടെ നേതാക്കൾ റിയാസിനൊപ്പമുള്ള ചിത്രങ്ങൾ നിരവധി തവണ പങ്കുവച്ചിട്ടുണ്ട്. 2019 നവംബറിലെ ഒരു പോസ്റ്റിൽ റിയാസിനെ ഹാരമിട്ട് സ്വീകരിക്കുന്ന ചിത്രവും ചേർത്തിട്ടുണ്ട്. ഈ ഫോട്ടോയിൽ ബി ജെ പി നേതാവ് ഇർഷാദ് ചെയിൻവാലയുമുണ്ട്. റിയാസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന റിയാസിനെ മാലയിട്ട് സ്വീകരിച്ച ചടങ്ങാണതെന്നും നേതാവ് പറഞ്ഞു. അതേസമയം ബിജെപി
ഉദയ്‌പൂർ ജില്ലാ പ്രസിഡന്റ് രവീന്ദ്ര ശ്രീമാലിക്കൊപ്പമുള്ള റിയാസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ശ്രീമാലി രംഗത്ത് വന്നു. റിയാസിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും, ആൾക്കൂട്ടത്തിൽ ആർക്കെങ്കിലും ചിത്രമെടുക്കാമെങ്കിൽ അങ്ങനെയുള്ള ഒരാളെ ഒരു പാർട്ടിയുമായും ബന്ധപ്പെടുത്താനാവില്ലെന്നും എതിരാളികൾ ഗൂഢാലോചനയിലൂടെയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഒന്നിന് പുറകെ ഒന്നായി കൊലക്കേസ് പ്രതിയുടെ പാർട്ടി ബന്ധം പുറത്ത് വന്നതോടെ പ്രതിരോധത്തിലായ രാജസ്ഥാനിലെ ബിജെപി റിയാസ് ഒരിക്കലും പാർട്ടിയിൽ അംഗമായിട്ടില്ലെന്ന് ശനിയാഴ്ച പ്രതികരിച്ചു.
'ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണെന്നും അതിനാൽ ആർക്കും ഞങ്ങളുടെ നേതാക്കൾക്കൊപ്പം ചിത്രമെടുക്കാമെന്നും ഇതിനർത്ഥം അദ്ദേഹം ഞങ്ങളുടെ പാർട്ടി അംഗമായിരുന്നു എന്നല്ലെന്നും രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് എം സാദിഖ് ഖാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |