തിരുവനന്തപുരം: എകെജി സെന്ററിൽ ആക്രമണം നടന്ന് 60 മണിക്കൂറിനോട് അടുക്കുമ്പോഴും പ്രതിയിലേക്ക് വിരൽചൂണ്ടുന്ന കൃത്യമായ സൂചനകളൊന്നും കിട്ടാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട കുന്നുകുഴി ഭാഗത്തേക്ക് പോയ ചുവന്ന സ്‌കൂട്ടറുകാരൻ അക്രമിയല്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നഗരത്തിൽ തട്ടുകട നടത്തുന്നയാളാണ്. അക്രമം നടക്കുന്നതിന് മുൻപും രണ്ടുവട്ടം ഇതേ സ്‌കൂട്ടറിൽ ഇയാൾ എകെജി സെന്റർ വഴി കടന്നുപോയിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് ഇതുവരെ നടത്തിയ അന്വേഷണത്തിൽ യാതൊരു ഫലവും ലഭിക്കാതെ നിലവിൽ പൊലീസ് അന്വേഷണം വഴിമുട്ടുന്ന സ്ഥിതിയാണ്. സ്ഥലത്ത് അന്നേരമുണ്ടായിരുന്നവരുടെ ഫോൺവിളികൾ പൊലീസ് പരിശോധിക്കുകയാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മുൻപ് എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റ് ഇട്ടതിന് അറസ്‌റ്റിലായയാൾക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. എന്നാൽ പോസ്‌റ്റിട്ടതിന് അന്തിയൂർകോണം സ്വദേശി റിച്ചു സച്ചുവിനെതിരെ കലാപാഹ്വാനം അടക്കം ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് അറസ്‌റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |