ന്യൂഡൽഹി: കാശ്മീരിലെ റിയാസി ജില്ലയിലെ തുക്സാൻ ഗ്രാമത്തിലെ ഗ്രാമവാസികൾ പിടികൂടി സൈന്യത്തെ ഏൽപ്പിച്ച ലഷ്‌കർ ഇത്വയ്ബ ഭീകരരിൽ ഒരാൾ ബിജെപിയുടെ ഐ ടി സെൽ തലവൻ ആയിരുന്നെന്ന് റിപ്പോർട്ട്. ഫൈസൽ അഹമ്മദ് ദാർ, താലിബ് ഹുസൈൻ എന്നിവരെയാണ് ഗ്രാമവാസികൾ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചത്. ഇതിൽ താലിബ് ഹുസൈൻ ബിജെപിയുടെ സജീവാംഗവും ബിജെപിയുടെ പോഷകസംഘടനയായ ന്യൂനപക്ഷ മോർച്ചയുടെ ജമ്മു തലവനും ആയിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പാർട്ടി അംഗത്വം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ദോഷഫലമായാണ് തീവ്രവാദി പാർട്ടിക്കുള്ളിൽ കടന്നുകയറിയതെന്ന് ബിജെപി വക്താവ് ആർ എസ് പതാനിയ പറഞ്ഞു. ഭരണത്തിലിരിക്കുന്ന പാർട്ടിക്കുള്ളിൽ നുഴഞ്ഞുകയറുന്നത് തീവ്രവാദികളുടെ പുതിയ തന്ത്രമാണെന്നും പാർട്ടിയിലെ ഉന്നത നേതാക്കന്മാരെ വധിക്കാൻ വരെ ഇവർ ഗൂഡാലോചന നടത്തിയിരുന്നെന്നും എന്നാൽ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ കാരണം ആ ദുരന്തം ഒഴിവായെന്നും പതാനിയ വ്യക്തമാക്കി. പാർട്ടിയിൽ അംഗത്വം നേടുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനും നടപടികൾ വേണമെന്ന് പതാനിയ ആവശ്യപ്പെട്ടു.
ഇന്ന് പിടിയിലായ ഭീകരരുടെ പക്കൽ നിന്ന് കനത്ത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഗ്രാമവാസികളുടെ പ്രവർത്തിയാൽ വലിയ ആക്രമണമാണ് ഒഴിവായത്. രണ്ട് എകെ 47 തോക്കുകളും 7 ഗ്രനേഡുകളും ഒരു പിസ്റ്റളും ഭീകരരുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ ഭീകരർ കാശ്മീർ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നവരാണ്. ഇവർക്കായി പൊലീസും സൈന്യവും ഏറെക്കാലമായി തിരച്ചിൽ നടത്തിവരികയായിരുന്നു. അഹമ്മദ് ദാർ പുൽവാമയിലെ ഭീകരവാദിയാണ്, താലിബ് ഹുസൈൻ രജൗരിയിലെ ഇരട്ട ഐഇഡി ആക്രമണത്തിന് പിന്നാലെ ഒളിവിലായിരുന്നു. പാകിസ്ഥാൻ തീവ്രവാദ സംഘടനകളുമായി ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഗ്രാമവാസികളുടെ ധീരതയെ പ്രശംസിച്ച് ജമ്മു കാശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. ഗ്രാമവാസികൾക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഗ്രാമവാസികളെ പ്രകീർത്തിച്ച് ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും രംഗത്ത് വന്നു. ഗ്രാമവാസികൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഗ്രാമവാസികൾ കാണിക്കുന്ന ഇത്തരത്തിലുള്ള നിശ്ചയദാർഢ്യത്തിൽ തീവ്രവാദത്തിന്റെ അവസാന നാളുകൾ വിദൂരമല്ലെന്ന് മനോജ് സിൻഹ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |