വർക്കല: നാല് പ്രധാന റോഡുകൾ ചേരുന്ന പാലച്ചിറ ജംഗ്ഷനിൽ വാഹനാപകടങ്ങൾ പതിവാകുമ്പോഴും മതിയായ റോഡ് സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നില്ലെന്ന് പരാതി. തിരക്കേറിയ ഇവിടുത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വർക്കല- കല്ലമ്പലം പ്രധാന പാത കടന്നുപോകുന്ന ഭാഗമാണിത്. ഇവിടെ നിന്നാണ് ഇരു ഭാഗങ്ങളിലേക്കായി ചെറുന്നിയൂർ വട്ടപ്ലാമൂട് റോഡുകൾ തിരിയുന്നത്. എപ്പോഴും വാഹന തിരക്കാണ് ഇവിടെ. വേഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പ്രധാന റോഡിൽ വാഹനങ്ങൾ അതിവേഗമാണ് കടന്നുപോകുന്നത്. മറ്റു റോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് വാഹനങ്ങൾ കടക്കുമ്പോൾ അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്. ഇവിടുത്തെ ബസ്‌സ്റ്റോപ്പ് ജംഗ്ഷനോട് ചേർന്ന് നിൽക്കുന്നതിനാൽ വർക്കല ഭാഗത്തേക്കുള്ള ബസ് നിറുത്തുന്നത് ജംഗ്ഷനിൽ തന്നെയാണ്. കുറച്ച് മുന്നിലോട്ടുമാറി ബസ്‌സ്റ്റോപ്പും ബസ് ബേയും ഉണ്ടെങ്കിലും അവിടെയൊന്നും ബസ്സുകൾ നിറുത്താറില്ല.
നടപടി മാത്രമില്ല
പാലച്ചിറ ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് സംവിധാനം ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികൃതർക്ക് നിവേദനങ്ങൾ പലപ്പോഴായി നൽകിയെങ്കിലും ഫലം കാണുന്നില്ല. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും പൊലീസും മോട്ടോർ വാഹന വകുപ്പും ഇതുവരെ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഹോം ഗാർഡ് വേണം
പാലച്ചിറ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് ഹോം ഗാർഡിനെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. റോഡുകൾ വന്നുചേരുന്നതിന് അഭിമുഖമായി കോൺവെക്സ് മിറർ സ്ഥാപിക്കണമെന്നാവശ്യവും നടപ്പായിട്ടില്ല. ഏറെ നാളുകൾക്ക് മുൻപ് ഗതാഗതനിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും പിന്നീട് ഇവരെ ഇവിടെ നിന്നും ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |