ആലപ്പുഴ: മഴ കടുത്തതോടെ നാടാകെ പാഴ്മരങ്ങളും തണൽ മരങ്ങളും കടപുഴകി വീടുന്നത് പതിവായി. ഇന്നലെ നഗരത്തിൽ മാത്രം മൂന്ന് മരങ്ങളാണ് കടപുഴികിവീണ് ഗതാഗത തടസംമുണ്ടാക്കിയത്. ചന്ദനക്കാവ്, നോർത്ത് പൊലീസ് സ്റ്റേഷന് സമീപം, പുന്നപ്ര എന്നിവടങ്ങളിലാണ് മരങ്ങൾ വീണത്.
ജൂൺ മാസം മാത്രം ജില്ലയിൽ ചെറുതും വലുതുമായ 47 മരങ്ങളാണ് കടപുഴകി വീണതായുള്ള ഔദ്യോഗിക കണക്ക്. പൊതുനിരത്തുകളിൽ തണലിനായിൽ നട്ടുപിടിപ്പിച്ച മരങ്ങളാണ് കൂടുതലും വീഴുന്നത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആലപ്പുഴ ഫയർസ്റ്റേഷൻ പരിധിയിൽ മാത്രം 12 മരങ്ങളാണ് വീണത്. മറ്റ് സ്റ്റേഷനുകളായ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, തകഴി, ചേർത്തല, അരൂർ എന്നിവടങ്ങളിലും ദിവസേന മരംവീഴുന്നത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 8.30ന് പുന്നപ്ര തെക്കു പഞ്ചായത്തിൽ വാർഡ് 13ൽ റെയിൽവേ ക്രോസിന് പടിഞ്ഞാറുവശം അക്യഷ്യ മരം കെ.എസ്.ഇ.ബി കേബിളിനും റോഡിനും കുറുകെ വീണ് ഗതാഗതം സൃഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. ആലപ്പുഴ നഗരസഭയുടെ നോർത്ത് പൊലീസ് സ്റ്റേഷനടുത്തായി കനാലിനരികിൽ നിന്ന പാഴ്മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗത തടസം സൃഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. ആലപ്പുഴ ചന്ദന കാവിൽ തുടർച്ചയായി പെയ്ത മഴയിൽ റോഡരികിൽ നിന്ന പാഴ്മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗത തടസപ്പെട്ടു. എല്ലായിടത്തും ആലപ്പുഴയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
അപകടകരമായ മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പേപ്പറിൽ ഒതുങ്ങുന്നതാണ് അടിക്കടിയുള്ള ദുരന്തങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച നിർദ്ദേശം പ്രാദേശിക ഭരണകൂടത്തിനും റവന്യൂ ഉദ്യോഗസ്ഥരോടും റിപ്പോർട്ട് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. കാലവർഷത്തിന്റെ മുന്നൊരുക്ക യോഗത്തിൽ മരങ്ങൾ മുറിച്ച് നീക്കാൻ റവന്യൂ വനം വകുപ്പുകളോട് നിർദേശിച്ചെങ്കിലും തീരുമാനം നടപ്പാക്കുന്നതിൽ റവന്യു ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് പറയുന്നു. വ്യക്തികളുടേതായാലും പൊതു നിരത്തിലാണെങ്കിലും അപകടം ഉണ്ടാക്കുന്ന മരങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു നിർദേശം. നടപടി സ്വീകരിക്കാതെ പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും ഉഴപ്പുമ്പോഴാണ് അപകടങ്ങൾ പതിവാകുന്നതത്രെ. മരങ്ങൾ വീഴുന്നത് ഫയർഫോഴ്‌സിന് തലവേദനയായിരിക്കുകയാണ്. ഒരേസമയം പലയിടങ്ങളിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഓടിക്കിതയ്ക്കുകയാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |