കൊല്ലം: പല ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഒരേ റൂട്ടിൽ ഒരുമിച്ച് ഓടുന്നതിലൂടെയടക്കം ഉണ്ടാകുന്ന നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സിയിൽ ക്ലസ്റ്റർ സംവിധാനം നിലവിൽ വന്നു. ജില്ലയിലെ ഡിപ്പോകളെ കൊട്ടാരക്കര, കൊല്ലം എന്നിങ്ങനെ രണ്ട് ക്ലസ്റ്ററുകൾക്ക് കീഴിലാക്കിയാണ് പരിഷ്കാരം. ഡിപ്പോ തലത്തിൽ നിലവിൽ നടത്തിക്കൊണ്ടിരുന്ന സർവീസ് ക്രമീകരണങ്ങൾ ഇനി ക്ലസ്റ്റർ കേന്ദ്രീകരിച്ചാകും. അതേസമയം മേൽനോട്ടത്തിനായി ജില്ലാ ഓഫീസ് സംവിധാനവും നിലനിൽക്കും.
ഓരോ ഡിപ്പോകളും പ്രത്യേകമായി ഷെഡ്യൂളുകൾ തയ്യാറാക്കുന്നതിനാലാണ് ബസുകൾ ഒരുമിച്ചോടുന്ന സ്ഥിതി ഉണ്ടാകുന്നത്. യാത്രക്കാർ കുറവുള്ള മേഖലകളിലേക്ക് പല ഡിപ്പോകളും സർവീസ് ഓപ്പറേറ്റ് ചെയ്യാൻ തയ്യാറാകത്തതുമില്ല. ക്ലസ്റ്റർ സംവിധാനം കാര്യക്ഷമമാകുന്നതോടെ ജില്ലയിലെ പകുതി സർവീസുകൾ ഏകോപിക്കപ്പെടുമെന്നാണ് കണക്കൂകൂട്ടൽ. ഇതിനായി ഓരോ ക്ലസ്റ്ററിന് കീഴിലുള്ള ഡിപ്പോകളിലെ സർവീസുകൾ പുനഃക്രമീകരിക്കും.
ഡി.ടി.ഒ അല്ലെങ്കിൽ എ.ടി.ഒ തസ്തികയിലുള്ളവരായിരിക്കും ഓരോ ക്ലസ്റ്ററിന്റെയും മേധാവികളായ ക്ലസ്റ്റർ ഓഫീസർ. സർവീസ് ഓപ്പറേഷന്റെ പൂർണ ചുമതല ക്ലസ്റ്റർ ഓഫീസർക്കാണ്. ഇവർക്ക് കീഴിൽ രണ്ട് അസി. ക്ലസ്റ്റർ ഓഫീസർമാർ ഉണ്ടാകും. സർവീസ് ഓപ്പറേഷനിൽ സഹായിക്കുകയാണ് ഒരു അസിസ്റ്റന്റുമാരുടെയും ചുമതല.
ഡിപ്പോകൾ ഓപ്പറേറ്റിംഗ് സെന്ററാകും
ക്ലസ്റ്റർ സംവിധാനം വിജയിച്ചാൽ ഡിപ്പോകളെല്ലാം ആര്യങ്കാവ് പോലെ ഓപ്പറേറ്റിംഗ് സെന്ററുകളായി മാറും. ഓഫീസ് സംവിധാനം ക്ലസ്റ്റർ, ജില്ലാ ഓഫീസുകളിലേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്.
സംഘടനകൾക്ക് എതിർപ്പ്
പുതിയ പരിഷ്കാരത്തിൽ കെ.എസ്.ആർ.ടി.സിയിലെ സംഘടനകൾക്ക് എതിർപ്പുണ്ട്. തങ്ങളുമായി അലോചിച്ചില്ലെന്നാണ് പ്രധാന പരാതി. രണ്ടോ മൂന്നോ ജില്ലകളുടെ ഏകോപനം ഉണ്ടായാലേ പ്രശ്നം പരിഹരിക്കപ്പെടുവെന്നാണ് ഇവരുടെ വാദം.
ക്ലസ്റ്ററുകളും ഡിപ്പോകളും
കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ, ചടയമംഗലം
കൊട്ടാരക്കര: കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ, ആര്യങ്കാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |