ആലപ്പുഴ: മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കാത്തതും മണ്ണെണ്ണ വില വർദ്ധനവും മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു. ഡീസൽ വില വർദ്ധന കാരണം കടുത്ത പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നതിന് പുറമേയാണിത്. വിലവർദ്ധനവിൽ ജില്ലയിൽ ഒരു ലക്ഷം തൊഴിലാളികളുടെ ജീവിത മാർഗമാണ് അനിശ്ചിതത്തിലാകുന്നത്. 10,000ൽ അധികം ചെറുതും വലുതുമായ വള്ളങ്ങൾ മണ്ണെണ്ണ ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. 2015 അവസാനത്തിലാണ് മത്സ്യഫെഡ് മണ്ണെണ്ണയ്ക്ക് 25രൂപ സബ്സിഡി ഏർപ്പെടുത്തിയത്. അന്ന് ലിറ്ററിന് 42രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇപ്പോൾ അത് നൂറ് കടന്നിട്ടും സബ്സിഡി വർദ്ധിപ്പിക്കാനോ തുക കൃത്യമായി നൽകാനോ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധം ഉണ്ടാക്കുന്നു. മണ്ണെണ്ണയുടെ സബ്‌സിഡി വിതരണം വൈകുന്നത് ചെറുവള്ളക്കാരെയും ദോഷകരമായി ബാധിച്ചു. 82രൂപയായിരുന്ന മണ്ണെണ്ണ വില ലിറ്ററിന് 20രൂപയുടെ കേന്ദ്രത്തിന്റെ വർദ്ധന വന്നതോടെ 102രൂപയിലെത്തി.
പരമ്പരാഗത തൊഴിലാളികൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് 15 മുതൽ 30 ദിവസത്തേക്ക് 5,000 ലിറ്റർ മണ്ണെണ്ണയാണ് വേണ്ടിവരുന്നത്. വില വർദ്ധന മൂലം ഈ ഇനത്തിൽ കാൽലക്ഷം രൂപയുടെ അധിക ചെലവ് വരും. പുതിയ നിയമം അനുസരിച്ച് മൊത്തവരുമാനത്തിന്റെ അഞ്ച് ശതമാനം
മത്സ്യബന്ധന വള്ളങ്ങൾ സർക്കാരിലേക്ക് അടയ്ക്കണമെന്ന നിർദേശവും മേഖലയ്ക്ക് തിരിച്ചടിയായി.
മത്സ്യ ലഭ്യതക്കുറവും ന്യായ വില ലഭിക്കാത്തതും നഷ്ടം ഇരട്ടിയാക്കി. പലപ്പോഴും ഇന്ധന ചെലവിനുള്ള കാശ് പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. കടൽക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മൂലം മത്സ്യമേഖലയിൽ വറുതിയുടെ കാലമാണ്. ട്രോളിംഗ് സമയം ആയതിനാൽ ബോട്ടുകൾ ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുകയാണ്. . വള്ളങ്ങൾ കടലിൽ ഇറക്കാൻ ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശയ്ക്ക് കടംവാങ്ങുകയാണ് പതിവ്. വായ്പാ തിരിച്ചടവിനും പലിശ നൽകുന്നതിനുമുള്ള പണം പോലും ലഭിക്കാതാകുന്നതോടെ മത്സ്യത്തൊഴിലാളികൾ കടക്കെണിയിലാകും. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യസമ്പത്ത് കുറഞ്ഞതിനാൽ ചാകര പ്രത്യക്ഷപ്പെടാത്തതും സ്ഥിതി വഷളാക്കുന്നു.
...................................
മണ്ണെണ്ണ വില
രൂപയിൽ
ഇപ്പോഴത്തെ വില, പഴയനിരക്ക്
102രൂപ 82
...............................
'' മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപനത്തിൽ ഒതുക്കുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സബ്സിഡി വിതരണം തുടങ്ങിയതെന്ന വിവരം മറച്ചുവെച്ച് നിയമസഭയെ പോലും മന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്ന് പ്രഖ്യാപിക്കണം.
വി. ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ
" ഡീസലിന് പിന്നാലെ മണ്ണെണ്ണ വിലയും വർദ്ധിപ്പിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയെ തകർക്കും. പ്രവർത്തന ചെലവിന് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ല. മണ്ണെണ്ണ സബ്‌സിഡി വർദ്ധിപ്പിക്കുകയും ഡീസലിന് സബ്‌സിഡി ഏർപ്പെടുത്തുകയും വേണം.
ടി.എ. ഹാമീദ്, പ്രസിഡന്റ്, ബ്ളോക്ക് കോൺഗ്രസ്, അമ്പലപ്പുഴ
"മണ്ണെണ്ണ വില കുത്തനെ വർദ്ധിപ്പിച്ചത് സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ ക്വാട്ട പൂർണമായും ഇല്ലാതാക്കുവാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ്. ലോക വ്യാപാര സംഘടനയുടെ ജനീവാ സമ്മേളനത്തിൽ മത്സ്യമേഖലയ്ക്കുള്ള സബ്‌സിഡികൾ റദ്ദാക്കണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ പകുതിയിലേറെ രാജ്യങ്ങളും എതിർത്തുവെങ്കിലും ഇന്ത്യൻ പ്രതിനിധിയായ മന്ത്രി പിയൂഷ് ഗോയൽ അനുകൂലിച്ചത് മേഖലയിലുള്ളവരെ ദുരിതത്തിലാക്കാനേ സഹായിക്കൂ.
ടി.ജെ. ആഞ്ചലോസ്, സംസ്ഥാന പ്രസിഡന്റ്,
മത്സ്യത്തൊഴിലാളി ഫെഡറേഷൻ, എ.ഐ.ടി.യു.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |