തിരുവനന്തപുരം:തട്ടുകട ഉടമ ചാത്തമ്പറയിൽ കടയിൽ വീട്ടിൽ മണിക്കുട്ടൻ (കുട്ടൻ-52) കുടുംബസമേതം ജീവനൊടുക്കിയതിന് കാരണം കടബാദ്ധ്യതയും രോഗങ്ങളുമാണെന്ന് പൊലീസ്.
മണിക്കുട്ടനെയും ഭാര്യ സന്ധ്യ (45), മക്കളായ പ്ളസ് വൺ വിദ്യാർത്ഥി അജേഷ് (16), എട്ടാംക്ളാസ് വിദ്യാർത്ഥി അമേയ (13), കുഞ്ഞമ്മ ദേവകിയമ്മ (80) എന്നിവരെയും കഴിഞ്ഞദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സന്ധ്യ ഏറെനാളായി ഗർഭാശയ സംബന്ധമായ ചികിത്സയിലായിരുന്നു. ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അമേയ ആസ്ത്‌മ രോഗത്തിന്റെ പിടിയിലായിരുന്നു. മണിക്കുട്ടന് അടുത്തിടെ മൂത്രാശയത്തിൽ കല്ലും കൂടിയായപ്പോൾ ആശുപത്രി വിട്ടൊഴിയാത്ത സ്ഥിതിയായിരുന്നു. ഭാര്യക്കും മകൾക്കുമൊപ്പം താനും രോഗിയാവുകയും കട ബാദ്ധ്യതകൾ പെരുകകയും ചെയ്തതോടെ കുറച്ച് നാളുകളായി മണിക്കുട്ടൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് സന്ധ്യയുമായി വഴക്കിനും പിണക്കങ്ങൾക്കും കാരണമായി. തമിഴ്നാട്ടിൽ മാവിൻതോട്ടം ഏറ്റെടുത്തതിന്റെയും വീട് നവീകരിച്ചതിന്റെയും കട ബാദ്ധ്യതകളും കടയുടമയുമായുള്ള കേസും മണിക്കുട്ടനെ സമ്മർദ്ദത്തിലാക്കി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താത്ത കേസിൽ, മണിക്കുട്ടന്റെ അമ്മ വാസന്തിയുടെയും ബന്ധുക്കളുടെയും മൊഴികളിൽ നിന്നാണ് ഇക്കാര്യങ്ങൾ പൊലീസ് മനസിലാക്കിയത്.
ഭാര്യയെയും മക്കളെയും ഉൾപ്പെടെ കൊലപ്പെടുത്തിയ ശേഷമാണ് മണിക്കുട്ടൻ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. എന്നാൽ കുടുംബത്തെ കൊല്ലാൻ മണിക്കുട്ടൻ എന്താണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. സയനൈഡ് പോലെ എന്തോ വിഷം ആണെന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിൽ ഇതേപ്പറ്റി വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ രാസപരിശോധനയുടെയും രക്തസാമ്പിളുകളുടെയും ഫലം കാത്തിരിക്കയാണ് പൊലീസും ഡോക്ടർമാരും. ഇന്ന് ഇതിന്റെ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിശദമായ അന്വേഷണം നടക്കുകയാണെന്ന് വർക്കല ഡിവൈ.എസ്.പി നിയാസ് വെളിപ്പെടുത്തി. ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ എല്ലാ തെളിവുകളും പരിശോധിക്കും. മണിക്കുട്ടന് ബാദ്ധ്യത ഉണ്ടായിരുന്നെങ്കിലും അതൊക്കെ മറികടക്കാനുള്ള സാമ്പത്തിക സ്രോതസുണ്ടായിരുന്നു. എന്നിട്ടും എന്തിനാണ് ആത്മഹത്യയ്ക്ക് തുനിഞ്ഞതെന്നാണ് അന്വേഷിക്കുന്നത്. എന്തെങ്കിലും ബാഹ്യപ്രേരണ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് മണിക്കുട്ടനും ഭാര്യയും മക്കളും പുറത്തുപോയിരുന്നു. രാത്രി 9 മണിയോടെയാണ് തിരിച്ചെത്തിയത്. ഇവർ വീട്ടിൽ വരുമ്പോൾ വാസന്തി ഉറക്കത്തിലായിരുന്നു. വിളിച്ചപ്പോൾ എഴുന്നേറ്റ് കതക് തുറന്നുകൊടുത്ത ശേഷം ഉറങ്ങുകയും ചെയ്തു. പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |