കൊച്ചി: വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് കോഴിക്കോട് സ്വദേശിനി അബോധാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ സംഭവത്തിൽ വിദശമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. യുവതിക്ക് എം.ഡി.എം.എ ലഭിച്ച സ്രോതസാണ് പൊലീസ് തേടുന്നത്. മലബാറിലെ മയക്കുമരുന്ന് മാഫിയയുടെ പങ്ക് സംശയിക്കുന്നുണ്ട്. യുവതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി വിട്ടയച്ചു.
ലിസി ആശുപത്രിയിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്ത ഇവരെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കൾ തയ്യാറെടുക്കുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശംവച്ചതിനും ശനിയാഴ്ച യുവതിക്കെതിരെ കേസെടുത്തിരുന്നു. കെമിക്കൽ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
ഇവരുടെ ഒപ്പമുണ്ടായിരുന്ന കാസർകോട്ടുകാരായ രണ്ട് യുവാക്കളെയും കൂട്ടുകാരിയെയും സെൻട്രൽ പൊലീസ് ചോദ്യംചെയ്തിരുന്നു. ആവശ്യമെങ്കിൽ ഇവരെ വീണ്ടും വിളിച്ചുവരുത്തും. ഒന്നും ഓർമ്മയില്ലെന്നാണ് യുവതി ഇന്നലെയും പൊലീസിനോട് പറഞ്ഞത്. കൂടുതലൊന്നും ഇവർ വെളിപ്പെടുത്തിയിട്ടില്ല. മയക്കുമരുന്ന് യുവതിയുടെ കൈവശമുണ്ടായിരുന്നതായാണ് ആൺസുഹൃത്തുക്കളുടെ മൊഴി. യുവതി നേരത്തേയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
കഴിഞ്ഞ ബുധൻ രാത്രിയാണ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ലോഡ്ജിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |