പാലക്കാട്: തോക്ക് നൽകാമെന്ന് പറഞ്ഞ് ഒരുലക്ഷം രൂപ വാങ്ങി പറ്റിച്ച യുവാവിനെ അക്രമികൾ മർദ്ദിച്ചുകൊന്ന കേസിൽ പ്രതികൾക്കായുള്ള തെരച്ചിലിന് തണ്ടർബോൾട്ടും. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ എന്ന 22കാരനെ കുറുവടികൊണ്ട് അടച്ചുകൊന്ന കേസിൽ നിലവിൽ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. നാലുപേർ ഇനിയും പിടിയിലാകാനുണ്ട്. അഖിൽ, രാഹുൽ, ജോമോൻ, അനന്ദു എന്നവരാണ് പിടിയിലാകാനുള്ളത്. ഇവർക്കുവേണ്ടി കഴിഞ്ഞദിവസങ്ങളിൽ ബന്ധുവീടുകളിൽ അടക്കം അന്വേഷണ സംഘം വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നന്ദകിഷോർ മരിച്ചുവെന്ന് മനസിലാക്കിയ മറ്റുപ്രതികൾ പ്രദേശത്തെ വനത്തിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. ഇതോടെയാണ് തണ്ടർബോൾട്ടിന്റെ സഹായത്തോടെ പൊലീസ് വനത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുള്ളത്.
അതേസമയം, മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകിഷോറിന്റെ സുഹൃത്ത് വിനായകൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം പൊലീസിന് മൊഴിയെടുക്കാനായാലേ കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
നന്ദകിഷോറിന്റെ സഹോദരൻ ഋഷി നന്ദനാണ് തോക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രതികളിൽ ഒരു ലക്ഷം രൂപ വാങ്ങിയത്. വിനായകനും നന്ദകിഷോറുമായിരുന്നു ഇടനിലക്കാർ. യഥാ സമയം തോക്ക് നൽകാതെ വന്നതോടെ പ്രതികൾ പണം ആവശ്യപ്പെട്ടെങഅകിലും ഇവർ നൽകിയില്ല. തുടർന്നാണ് വിനായകെ തട്ടിക്കൊട്ടുപോയി മർദ്ദിച്ചത്. ഇത് ചോദിക്കാൻ പോയപ്പോഴാണ് നന്ദകിഷോറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |