തളിപ്പറമ്പ്: കാർ അടിച്ചുതകർത്ത് സി.പി.എം പ്രവർത്തകനെ മർദ്ദിച്ചതിനു പിന്നാലെ മുസ്ലിംലീഗ് ഓഫീസായ സി.എച്ച്. സെന്റർ തീവച്ച് നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
നേരത്തെ കാർ ആക്രമിച്ച് മരവ്യവസായി ദിൽഷാദിനെയും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ജനറൽ സെക്രട്ടറിയും സി.പി.എം പ്രവർത്തകനുമായ കുറിയാലി സിദ്ദിഖിനേയും മുഖംമൂടി സംഘം മർദ്ദിച്ചിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ ചില്ലുകളും സംഘം അടിച്ചുതകർത്തു.
ഇവർ രണ്ടുപേരും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനുപിന്നാലെയാണ് കുറ്റിക്കോലിലെ മുസ്ലിംലീഗ് ഓഫീസായ സി.എച്ച്. സൗധം കത്തിച്ചത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. ഫർണിച്ചറുകളും ഫയലുകളും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. ഓഫീസിലെ ടി.വിയും അടിച്ചു തകർത്തു. തീവയ്ക്കുന്നതിന് മുമ്പായി അടുത്തകാലത്ത് ഓഫീസിലേക്ക് വാങ്ങിയ 30 കേസരകളും എൽ.ഇ.ഡി ലൈറ്റുകളും അക്രമിസംഘം കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്.
കാർ തകർത്ത് രണ്ടുപേരെ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയും ഓഫീസ് തീവച്ചതിന് അജ്ഞാത സംഘത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസ് സി.സി.ടി.വി ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തളിപ്പറമ്പ് ജുമാഅത്ത് പള്ളി കമ്മിറ്റിയിൽ വഖഫ് ബോർഡ് നടത്തിയ അന്വേഷണങ്ങളെയും ഓഡിറ്റ് റിപ്പോർട്ടിനെയും കുറിച്ച് മുസ്ലിംലീഗും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയും തമ്മിൽ വാക്‌പോര് തുടർന്നു വരുന്നതിനിടെയാണ് സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |