ഏറ്റവും കൂടുതൽ ഗാർഹിക ഉപഭോക്താക്കളുള്ള സ്ലാബുകളിൽ യൂണിറ്റൊന്നിന് കെ.എസ്.ഇ.ബി 55 പൈസ വർദ്ധിപ്പിച്ചിരിക്കുന്നു. 6.5 ശതമാനം വരുന്ന വർദ്ധന നിസാരമെന്ന് തോന്നിയേക്കാം. ഇതിന് മുമ്പ് ചാർജ് വർദ്ധന നടപ്പാക്കിയത് 2019 ജൂലായ് മാസത്തിലായിരുന്നു എന്നതും പരിഗണിക്കണം.
കേരളത്തിൽ പ്രതിദിനം 75 മില്യൺ യൂണിറ്റ് കറണ്ടാണ് ശരാശരി ഉപഭോഗം. ചുരുങ്ങിയത് 45-50 മില്യൺ യൂണിറ്റും പുറമേനിന്ന് വാങ്ങുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കറണ്ട് ദീർഘദൂരം പ്രസരണം ചെയ്തുകൊണ്ടുവരുമ്പോൾ കമ്പി ചൂടായി കനത്ത നഷ്ടം ഉണ്ടാകുന്നു. കെ. എസ്.ഇ.ബിയുടെ പ്രസരണ നഷ്ടവും വിതരണനഷ്ടവും കൂടി ചേർത്താൽ പതിനെട്ട് ശതമാനം വരും. ഈ നഷ്ടം പതിനഞ്ചു ശതമാനത്തിലേക്കെങ്കിലും താഴ്ത്തിയാലേ, ഒരു കമ്പനി എന്ന നിലയിൽ കെ.എസ്.ഇ.ബിക്ക് മുന്നോട്ട് പോകാനാകൂ.
കഴിഞ്ഞ വർഷം കേരളത്തിൽ ഉപയോഗിച്ച 26281 മില്യൺ യൂണിറ്റ് കറണ്ടിൽ 17552 മില്യൺ യൂണിറ്റും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയതായിരുന്നു. 2021-ൽ വൈദ്യുതി വാങ്ങിക്കാൻ മാത്രം ചെലവായ തുക 8578 കോടിയാണ്. ആലപ്പുഴ ഒഴികെ 13 ജില്ലകളിലായി 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുത പദ്ധതികൾ മുടങ്ങിക്കിടക്കുമ്പോഴാണ്, ഭീമമായ ഈ വൈദ്യുതി വാങ്ങൽ നടത്തുന്നത്. ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് അണക്കെട്ടും ജലസംഭരണവും ആവശ്യമില്ലാത്തതുകൊണ്ട് അവ പരിസ്ഥിതിക്ക് ആഘാതമൊന്നും ഉണ്ടാക്കുന്നുമില്ല.
കേരളത്തിൽ അങ്ങോളമിങ്ങോളം മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതാണ് പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം. മൂന്നു മെഗാവാട്ട് ശേഷിയുള്ള വഞ്ചിയം പദ്ധതിയുടെ പണി തുടങ്ങിയത് 1993ലാണ്. 29 വർഷങ്ങൾക്കുശേഷവും ഈ പദ്ധതി പൂർത്തീകരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതേ അവസ്ഥയിൽ മുടങ്ങിക്കിടക്കുന്ന 128 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കേരളത്തിലുള്ളത്. മൊത്തം 778 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതികൾ പൂർത്തീകരിച്ചാൽ, പ്രതിദിനം 18 മില്യൺ യൂണിറ്റ് കറണ്ട് ഉത്പാദിപ്പിക്കാം. ഇതിന് മുതിരാതെ ചാർജ് കൂട്ടാനാണ് കെ.എസ്.ഇ.ബിക്ക് താത്പര്യം.
നഷ്ടത്തിലോടുന്ന കെ.എസ്.ഇ.ബിക്ക് സ്വീകരിക്കാവുന്ന മറ്റ് ചില നടപടികൾ ഹ്രസ്വമായി സൂചിപ്പിക്കുന്നു. ഉപഭോക്താക്കളിൽ നിന്ന് കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ള കുടിശിക 3000 കോടിയിലേറെ വരും. ഈ തുക പിരിക്കേണ്ടത് കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്വമാണ്. ഗാർഹിക ഉപഭോക്താക്കളുടെ അടവിൽ പിഴവ് വന്നാൽ, ഫ്യൂസ് ഉൗരാൻ മടിക്കാത്ത കെ.എസ്.ഇ.ബി വൻകിടക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നു. സംസ്ഥാന താത്പര്യത്തെ മുൻനിറുത്തി, അധികമുള്ള ജീവനക്കാരെ മറ്റ് വകുപ്പുകളിൽ പുനർവിന്യസിക്കണം. വൈദ്യുതി ബോർഡിൽ 10 ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരും, അഞ്ച് ചീഫ് എൻജിനിയർമാരുമടക്കം 688 സിവിൽ എൻജിനിയർമാർ ജോലിചെയ്യുന്നു. പ്രാഥമിക പ്രവർത്തനമേഖല വൈദ്യുതി ആയതുകൊണ്ട്, സിവിൽ വിഭാഗത്തിലെ അംഗസംഖ്യ നൂറിലേക്ക് താഴ്ത്താവുന്നതാണ്.
പുരപ്പുറ സൗരോർജ്ജത്തിന്റെ സാദ്ധ്യത, നമ്മൾ പൂർണമായി ഉപയോഗപ്പെടുത്തണം. ഭൂമദ്ധ്യരേഖയോട് ചേർന്നുകിടക്കുന്ന കേരളത്തിൽ, ആണ്ടിൽ ഏറിയകൂറും സൂര്യപ്രകാശം സുലഭമായി ലഭിക്കുന്നു. സ്കൂളുകളുടെയും, കോളേജുകളുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും മുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചാൽ സ്ഥലനഷ്ടമുണ്ടാകാതെ കറന്റ് ഉത്പാദിപ്പിക്കാം. ഇത്തരം തിരുത്തൽ നടപടികളിൽ ശ്രദ്ധിക്കാതെ, പൊതുജനങ്ങളുടെ മേൽ നാൾക്കുനാൾ കറണ്ട് വർദ്ധന അടിച്ചേൽപ്പിക്കുന്ന കെ.എസ്.ഇ.ബിയുടെ പ്രവർത്തനങ്ങൾ പ്രതിഷേധാർഹമാണ്.
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ മുൻ പ്രോജക്ട് മാനേജറാണ് ലേഖകൻ. ഫോൺ: 82814 05920
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |