സായുധ വിപ്ലവത്തിലൂടെ തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കുകയെന്ന പ്രതീക്ഷയുമായി കുന്നിക്കൽ നാരായണൻ എന്ന വിപ്ലവകാരി തുടങ്ങിവച്ച കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം ഇന്ന് ചിലരുടെ ഉള്ളിൽ കാല്പനിക വിപ്ലവഗൃഹാതുരത്വമാണ്. തൊഴിലാളിവർഗ ചൂഷണത്തെ അതിജീവിക്കുന്ന വിപ്ലവയാഥാർത്ഥ്യം സ്വപ്നം കാണുന്ന മാവോയിസ്റ്റുകളുടെ യുഗം അവസാനിച്ചിട്ടില്ലെന്നാണ് നിലമ്പൂർ വനത്തിലും മറ്റും അടുത്ത കാലത്ത് മുഴങ്ങിയ വെടിയൊച്ചകൾ വിളിച്ചുപറഞ്ഞത്. മാവോയിസം തുടരുന്നുണ്ട്. അതുകൊണ്ട് അതൊരു കാല്പനിക ഗൃഹാതുരത്വമാകുന്നില്ല.
അറുപതുകളുടെ അവസാനത്തിൽ തുടങ്ങി എഴുപതുകളുടെ ആദ്യം കെട്ടടങ്ങിയ കേരളത്തിലെ ആദ്യത്തെ നക്സൽയുഗത്തെ ചൈനീസ് റേഡിയോ വിശേഷിപ്പിച്ചതാണ് 'വസന്തത്തിന്റെ ഇടിമുഴക്കം" എന്ന്. അന്ന് അതിൽ ഭാഗഭാക്കായവരിൽ പലരും ഇന്നില്ല. തീക്ഷ്ണ യൗവ്വനം സാഹസികപ്രസ്ഥാനത്തിനായി നീക്കിവച്ചവരിൽ ചിലരൊക്കെ വഴിമാറി നടന്നിട്ടുണ്ട്. അന്നത്തെ വഴി ശരിയായിരുന്നെന്ന് ചിന്തിച്ച് ഇന്നും ജീവിക്കുന്നവരുമുണ്ട്.
മാവോ സാഹിത്യങ്ങളുടെ പ്രചാരണത്തിൽ തുടങ്ങി തലശ്ശേരി- പുൽപ്പള്ളി കലാപത്തിലൂടെ കത്തിപ്പടർന്ന് പാർട്ടി രൂപീകരണവും ഉന്മൂലന നടപടികളുമെല്ലാമായി കിടിലം കൊള്ളിച്ച കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ആദ്യകാലം ഭരണകൂട അടിച്ചമർത്തലിലൂടെയാണ് താത്കാലികമായി മരവിച്ചത്, അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പായി അത് വീണ്ടും ഉയിർത്തെഴുന്നേറ്റു.
ആദ്യകാലത്ത് ഉന്മൂലനസിദ്ധാന്തം പ്രയോഗവത്കരിക്കപ്പെട്ടതിലൂടെ ചരിത്രത്തിലിടം നേടിയ സ്ഥലങ്ങളാണ് താവം, കോങ്ങാട്, വെള്ളത്തൂവൽ, നഗരൂർ, കുമ്മിൾ, കിളിമാനൂർ എന്നിവ. തിരുവനന്തപുരം ജില്ലയെ ഇളക്കിമറിച്ചതായിരുന്നു നഗരൂർ, കുമ്മിൾ, കിളിമാനൂർ സംഭവങ്ങൾ. അതിന്റെ നടുക്കം പഴയ ആളുകളിൽ ഇന്നുമുണ്ടാകും. ആ പഴയ നക്സൽ ഓർമ്മകളെ അതേ തീവ്രതയോടെ വായനക്കാർക്ക് സമ്മാനിക്കുന്ന നോവലാണ് പത്രപ്രവർത്തകനും എഴുത്തുകാരനും പ്രസാധകനുമായ ഷാനവാസ് പോങ്ങനാടിന്റെ 'നിലം തൊട്ട നക്ഷത്രങ്ങൾ". ഈ നോവൽ വായനാ സമ്പന്നമാകുന്നത്, ചരിത്രയാഥാർത്ഥ്യങ്ങളെ അതേപടി പുനരാവിഷ്കരിക്കുന്നു എന്നതുകൊണ്ട് മാത്രമല്ല. വർത്തമാനലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികളെ, അത് ആത്മീയവ്യാപാരം പോലുള്ള സംഗതികളിലൂടെയായാലും, തുറന്നുകാട്ടുന്നത് കൊണ്ട് കൂടിയാണ്. യാഥാർത്ഥ്യങ്ങളെ ഭാവനയുമായി ചേർത്തുവച്ചുള്ള ഈ നോവൽ ഒറ്റയിരിപ്പിന് വായിച്ചുതീർക്കാവുന്ന വായനാനുഭവമാണ്.
1970 നവംബർ 15നാണ് നഗരൂരിലും കുമ്മിളിലും ഒരേസമയം നാലിടങ്ങളിലായി നക്സലാക്രമണമുണ്ടാകുന്നത്. നഗരൂരിലെ ജ്യോതിമഠം, കുറിയേടത്ത് മഠം, പാപ്പാല വാഴമൂല പദ്മനാഭൻ മുതലാളിയുടെ വീട്, കുമ്മിൾ ശങ്കനാരായണയ്യരുടെ ചാന്നാട്ടുമുക്ക് മഠം എന്നിവിടങ്ങളിൽ. ജ്യോതിമഠത്തിൽ കേശവൻപോറ്റിയും കുറിയേടത്ത് മഠത്തിൽ ഗോപാലകൃഷ്ണൻ പോറ്റിയുമാണ് വെട്ടേറ്റ് മരിക്കുന്നത്. കുമ്മിൾ ശങ്കരനാരായണയ്യരുടെ തലവെട്ടി ദൂരെ റോഡരികിൽ പ്രതിഷ്ഠിച്ചു. മഠത്തിലെ ജോലിക്കാരൻ ഉത്തമൻപിള്ളയും ആക്രമണത്തിൽ മരിച്ചു. സംഭവങ്ങളും തീയതികളും അതേ നിലയിൽ നോവലിൽ പുനരാവിഷ്കരിക്കപ്പെടുന്നു. അതിന് ശേഷമുണ്ടായ പൊലീസ് നരനായാട്ടിന്റെ വിവരണവുമുണ്ട്.
നോവലിന്റെ ആഖ്യാനത്തിന് അനിവാര്യരായ ചില കഥാപാത്രങ്ങൾ ഭാവനയിൽ ജനിക്കുന്നുവെന്നേയുള്ളൂ. നക്സൽ മാധവനും മകൾ മല്ലികയും അങ്ങനെ വരുന്നതാണ്. മല്ലികയുടെ ഓർമ്മകളിലൂടെ ഇതൾ വിരിയുന്നതാണ് നോവൽ. ഒടുവിൽ അച്ഛന്റെ വിപ്ലവപാത തന്നെ തിരഞ്ഞെടുക്കേണ്ടിവരുന്ന മല്ലികയുടെയും അച്ഛൻ മാവോ മാധവന്റെയും അപകടമരണത്തിന്റെ പതിനൊന്നാം അനുസ്മരണവാർഷികം ആചരിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു. കുമ്മിൾ, നഗരൂർ കലാപങ്ങൾ കഴിഞ്ഞുള്ള അച്ഛന്റെ തിരോധാനം തീർത്ത ദുരിതകാലം കടക്കാൻ ആശ്രമജീവിതം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്ന മല്ലികയുടെ കുടുംബത്തിന്റെ ജീവിതാവസ്ഥകളുണ്ടിതിൽ. മതം മാറുന്ന അമ്മയും ചേച്ചിയുമുണ്ട്. തന്റെ ശരീരത്തിൽ കൈവയ്ക്കാൻ വരുന്ന സ്വാമിയുടെ ലിംഗം കടിച്ചുമുറിച്ച് ആശ്രമം വിടുന്ന മല്ലികയുണ്ട്. ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായി ഉയർന്നുനിൽക്കുന്ന കഥാപാത്രമാണ് നോവലിലെ മല്ലിക.
അറുപതുകളുടെ അവസാനം വിടർന്ന് എഴുപതുകളുടെ ആദ്യം എരിഞ്ഞടങ്ങിയ നക്ഷത്രങ്ങളെ അവിടെ ഉപേക്ഷിച്ചല്ല നോവൽ പിന്മടങ്ങുന്നത് , ആ നക്ഷത്രങ്ങൾ ബാക്കിവച്ച പ്രതീക്ഷകളെ നെഞ്ചിലേറ്റിക്കൊണ്ടാണ്. മാവോമാധവൻ, മല്ലിക അനുസ്മരണങ്ങൾക്ക് ശേഷം പുറത്തിറങ്ങുമ്പോൾ ആകാശത്ത് അവർ വിപ്ലവനക്ഷത്രങ്ങളായി ജ്വലിക്കുന്നു. അവർ സമൂഹത്തിന് വെളിച്ചം പകരുന്നുവെന്ന് നോവലിസ്റ്റ് ആശ്വസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |