തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെക്കാൾ പരിതാപകരമായ അവസ്ഥയിലാണ് സംസ്ഥാന സർക്കാർ എന്നും ഇത്രയും ധൂർത്ത് കേരളത്തിൽ മറ്റൊരു സർക്കാരും നടത്തിയിട്ടില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ. സംസ്ഥാനത്തിന് വൈകാതെ ശ്രീലങ്കയുടെ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ പൊതുകടം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെക്കാൾ മൂന്നിരട്ടിയായി. ചില്ലറ വാങ്ങി പോക്കറ്റിലിട്ടത് കൊണ്ടാണ് സിൽവർലൈൻ നടക്കില്ലെന്ന് അറിയാമായിരുന്നിട്ടും അത് നടക്കുമെന്ന് പറയുന്നത്. ആരെയെങ്കിലും വിമർശിച്ചാൽ പീഡനക്കേസിൽ അറസ്റ്റ് ചെയ്യുന്ന കാലമാണ്. രാഷ്‌ട്രീയം കച്ചവടമായി മാറിയെന്നും കെമാൽ പാഷ ആരോപിച്ചു. ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം.ഷാജർഖാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസഫ് സി.മാത്യു മുഖ്യപ്രഭാഷണം നടത്തി. എസ്.സീതിലാൽ,കെ.സതീശൻ,ദിനേശ് ബാബു,എം.എൻ. അനിൽ, മാഹീൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |