കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച അർബൻ ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ 2022ലെ പുരസ്‌കാരത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്. തുടർച്ചയായ അഞ്ചാംവർഷമാണ് ബാങ്ക് പുരസ്‌കാരം സ്വന്തമാക്കുന്നത്; ഒന്നാംസ്ഥാനം നാലാംവട്ടവും.
കോട്ടയത്ത് മാമ്മൻ മാപ്പിളഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവനിൽ നിന്ന് ബാങ്ക് ചെയർമാൻ സി.എൻ.സുന്ദരൻ, സി.ഇ.ഒ കെ.ജയപ്രസാദ്, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുരസ്‌കാരവും ഒരുലക്ഷം രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച അർബൻ ബാങ്കിനുള്ള 2019-20, 2020-21 വർഷങ്ങളിലെ ഒന്നാംസമ്മാനവും അന്നേദിവസം കാക്കനാട്ട് കേരളബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി എസ്.ശർമ്മയിൽ നിന്ന് ചെയർമാനും ഭരണസമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങളും സാങ്കേതികവിദ്യകൾ ഫല്രദമായി ഉപയോഗിച്ചുള്ള മികവുറ്റ സേവനങ്ങളുമാണ് ബാങ്കിന്റെ നേട്ടങ്ങളുടെ ആധാരശിലയെന്ന് ചെയർമാൻ സി.എൻ.സുന്ദരൻ, സി.ഇ.ഒ കെ.ജയപ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നേട്ടങ്ങളിൽ ഇരട്ടിമധുരം;
നിക്ഷേപം ₹1000 കോടി കടന്നു
നിക്ഷേപങ്ങൾ 1000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടവേളയിലാണ് സംസ്ഥാനത്തെ മികച്ച അർബൻ ബാങ്കുകളിലെ ഒന്നാംസമ്മാനമെന്ന നേട്ടവും ബാങ്കിനെ തേടിയെത്തിയത്.
സംസ്ഥാനത്ത് 1000 കോടി രൂപയ്ക്കുമേൽ നിക്ഷേപമുള്ളത് നാല് അർബൻ ബാങ്കുകൾക്ക് മാത്രമാണ്. സോളാർവായ്പ, സ്വർണവായ്പ, വിദേശപഠനവായ്പ തുടങ്ങി ആകർഷക പലിശയ്ക്ക് ബാങ്ക് നൽകുന്ന വിവിധ വായ്പാപദ്ധതികൾക്കും യു.പി.ഐ ഉൾപ്പെടെ ഡിജിറ്റൽ സേവനങ്ങൾക്കും മികച്ച പ്രതികരണമുണ്ട്.
ഇടപാടുകാർക്ക്
'ഓണക്കോടി" പദ്ധതി
ഇക്കുറി ഓണത്തിന് 'ഓണക്കോടി" സ്കീം നടപ്പാക്കുമെന്ന് ചെയർമാൻ സി.എൻ.സുന്ദരൻ പറഞ്ഞു. നിലവിലെ വായ്‌പാ ഇടപാടുകാർക്ക് ആകർഷകപലിശയ്ക്ക് ഒരുവർഷ തിരിച്ചടവ് കാലാവധിയോടെ 25,000 രൂപ വായ്പ നൽകുന്നതാണ് സ്കീം. വായ്‌പ ഇല്ലാത്ത ഇടപാടുകാർക്ക് 10,000 രൂപവരെയും നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |