SignIn
Kerala Kaumudi Online
Saturday, 20 April 2024 2.01 AM IST

ജി.എസ്.ടി: 28% സ്ളാബ് റദ്ദാക്കില്ലെന്ന് കേന്ദ്രം

gst

 5, 12, 18% സ്ളാബുകൾ പരിഷ്‌കരിക്കാൻ ചർച്ചയ്ക്ക് തയ്യാർ

 പെട്രോളിയം ഉത്‌പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ വൈകും

ന്യൂഡൽഹി: ചരക്ക്-സേവനനികുതിയുടെ (ജി.എസ്.ടി) 28 ശതമാനം സ്ളാബ് ഒഴിവാക്കില്ലെന്നും മറ്റ് സ്ളാബുകളായ 5, 12, 18 ശതമാനം എന്നിവ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് തയ്യാറാണെന്നും കേന്ദ്ര റെവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് പെട്രോളിയം ഉത്‌പന്നങ്ങളായതിനാൽ അവയെ ജി.എസ്.ടിയിൽ ഉൾപ്പെടുന്നത് സംബന്ധിച്ച് സർക്കാരുകൾക്ക് ആശങ്കയുണ്ട്. ആശങ്കകൾ പരിഹരിച്ച് പെട്രോളിയം ഉത്‌പന്നങ്ങളെ ജി.എസ്.ടിയുടെ കീഴിലാക്കാൻ സമയമെടുക്കും. ആഡംബര ഉത്‌പന്നങ്ങളും/സേവനങ്ങളും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട പുകയില പോലുള്ള ഉത്പന്നങ്ങളുമാണ് 28 ശതമാനം സ്ളാബിലുള്ളത്. വികസ്വര സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ 28 ശതമാനം സ്ളാബ് തുടരേണ്ടത് അനിവാര്യമാണ്.

5, 12, 18 ശതമാനം സ്ളാബുകൾ നികുതി കുറച്ചോ ലയിപ്പിച്ചോ രണ്ട് സ്ളാബുകളാക്കി ചുരുക്കാനും പിന്നീടിവ ഒറ്റ സ്ലാബാക്കി മാറ്റാനുമുള്ള സാമ്പത്തികകരുത്ത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടോയെന്ന് കണ്ടറിയണം. ഇത് വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്നും വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചയിൽ തരുൺ ബജാജ് പറഞ്ഞു.

28 ശതമാനം സ്ളാബിലെ ഉത്‌പന്നങ്ങൾക്ക്/സേവനങ്ങൾക്ക് നികുതിക്ക് പുറമേ സെസുമുണ്ട്. ജി.എസ്.ടി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്‌ടപരിഹാരം നൽകുന്നത് സെസ് സമാഹരണത്തിൽ നിന്നാണ്.

പരിഷ്‌കാരത്തിന്

3 മാസം സാവകാശം

ജി.എസ്.ടി നിരക്കുകുറയ്ക്കൽ, സ്ളാബ് പരിഷ്‌കരണം, നികുതിവിധേയമല്ലാത്ത ഉത്‌പന്നങ്ങളെ/സേവനങ്ങളെ സ്ളാബുകളിൽ ഉൾപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചെയർമാനായ മന്ത്രിതല സമിതിയെ ജി.എസ്.ടി കൗൺസിൽ നിയോഗിച്ചിരുന്നു. നിർദേശങ്ങൾ സമർപ്പിക്കാൻ മൂന്നുമാസത്തെ സാവകാശം കൂടി സമിതിക്ക് കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ നൽകി.

ജി.എസ്.ടി സ്ളാബുകൾ

5, 12, 18, 28 ശതമാനം സ്ളാബുകളാണ് ഔദ്യോഗികമായി ജി.എസ്.ടിയിലുള്ളത്. നിത്യോപയോക വസ്തുക്കളാണ് 5 ശതമാനം സ്ളാബിലുള്ളത്. 28 ശതമാനം സ്ലാബിൽ ആഡംബര വസ്തുക്കളും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട വസ്തുക്കളും. സ്ളാബുകളിൽ ഉൾപ്പെടുത്താതെ സ്വർണത്തിന് മൂന്നു ശതമാനവും വജ്രം, മറ്റ് അമൂല്യരത്നങ്ങൾ എന്നിവയ്ക്ക് 1.5 ശതമാനവും ജി.എസ്.ടി ഈടാക്കുന്നു.

വേണം 15.5% റെവന്യൂ

ന്യൂട്രൽ റേറ്റ്

ജി.എസ്.ടിക്ക് മുമ്പ് റവന്യൂ ന്യൂട്രൽ റേറ്റ് 16 ശതമാനമായിരുന്നത് ഇപ്പോൾ 11.6 ശതമാനമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതിവരുമാന നഷ്‌ടം ഉണ്ടാകാതെ സമ്പദ്‌ഭദ്രത നിലനിറുത്താനുള്ള ഏറ്റവും കുറഞ്ഞ ശരാശരി നികുതിയാണിത്. നിലവിൽ സമ്പദ്‌ഭദ്രതയ്ക്കായി അനിവാര്യമായ റെവന്യൂ ന്യൂട്രൽ റേറ്റ് 15.5 ശതമാനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GST, GST SLABS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.