പിന്നിൽ ഓട്ടോയിലെത്തിയ സംഘം
വർക്കല: വർക്കലയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മദ്യപിച്ച് ഓട്ടോയിലെത്തിയ സംഘത്തിലെ ഒരാൾ മർദ്ദിച്ചതായി പരാതി. വർക്കല റെയിൽവേ സ്റ്റേഷൻ റോഡിൽ പുന്നമൂട് ജവഹർ പാർക്ക് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഖയിസുദീന്റെ ഉടമസ്ഥതയിലുള്ള മറിയം ഫ്യൂവൽസ് എന്ന സ്ഥാപനത്തിലാണ് സംഭവം.
വെട്ടൂർ കുഴിക്കാണി വിളാകം വീട്ടിൽ സുരേഷ് കുമാറിനാണ് (55) ഞായറാഴ്ച രാത്രി 10.30ഓടെ മർദ്ദനമേറ്റത്. ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം 70 രൂപയ്‌ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സംഘത്തിലുള്ള ഒരാൾ അകാരണമായി അസഭ്യം പറയുകയും കവിളിൽ അടിക്കുകയും ചെയ്‌തു. അക്രമികൾ മദ്യപിച്ചിരുന്നതിനാൽ സുരേഷ് മാറി നിന്നെങ്കിലും ഇയാൾ വീണ്ടും സുരേഷിന്റെ മുഖത്ത് ശക്തിയായി അടിച്ചു. നിലത്തുവീണ സുരേഷിന്റെ തലയ്‌ക്ക് കസേര ഉപയോഗിച്ച് നിരവധി തവണ അടിച്ചശേഷം ഓട്ടോയിൽ കയറി ഇയാൾ രക്ഷപ്പെടുകയായിരുന്നു.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ജീവനക്കാരും ഇന്ധനം നിറയ്ക്കാനെത്തിയവരും സംഭവസമയം പെട്രോൾ പമ്പിലുണ്ടായിരുന്നു. ഇവർ നൽകിയ വിവരം അനുസരിച്ച് ഓട്ടോയുടെ നമ്പറും സംഘത്തിലുള്ളവരെക്കുറിച്ചും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പമ്പിലെ സി.സി ടിവി കാമറയിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസിന് കൈമാറി. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |