കൊച്ചി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. മൂന്നാമത്തെ നോട്ടീസിലാണ് സ്വപ്ന ഹാജരാകാമെന്ന് അറിയിച്ചത്. എറണാകുളം പൊലീസ് ക്ലബ്ബിൽ രാവിലെ 11ന് എത്താനാണ് നിർദേശം. ഹാജരാകുമെന്ന് ഇന്നലെ സ്വപ്‌ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മലപ്പുറം സ്വദേശി നൗഫൽ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിവരങ്ങൾ കൈമാറാൻ സ്വപ്‌നയെ പൊലീസ് ക്ലബ്ബിലേയ്ക്ക് ഇന്നലെ വിളിപ്പിച്ചിരുന്നു. തിരികെ മടങ്ങുമ്പോഴാണ് ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് സ്വപ്‌ന അറിയിച്ചത്. ഭീഷണിപ്പെടുത്തൽ കേസിൽ സ്വപ്‌നയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വൈകിട്ട് 4.30ന് ആരംഭിച്ച മൊഴിയെടുപ്പ് 5.45വരെ നീണ്ടു.
കഴിഞ്ഞ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് പ്രത്യേക അന്വേഷകസംഘം സ്വപ്‌നയോട് ആവശ്യപ്പെട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് നോട്ടീസ് അവഗണിച്ച് സ്വപ്‌ന ഇ.ഡിക്ക് മുന്നിലെത്തി. സാവകാശം തേടുകയോ മറുപടി നൽകുകയോ ചെയ്യാതെയാണ് സ്വപ്‌ന ചോദ്യംചെയ്യലിൽനിന്ന് വിട്ടുനിന്നത്.
സ്വർണക്കടത്ത് കേസിൽ പലവട്ടം സ്വപ്‌നയെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും സ്വപ്‌ന വിട്ടുനിന്നു.
ഷാജ് കിരണിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ വിവാദ ഇടനിലക്കാരൻ ഷാജ് കിരണിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഹാജരാകുമെന്നും മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും ഷാജ് കിരൺ പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്‌നയെ ഇ.ഡി നാലു ദിവസം ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് സ്വപ്‌നയുടെ സുഹൃത്തെന്ന് അവകാശപ്പെട്ട് കേസിൽ ഇടപെട്ട ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നത്.രഹസ്യമൊഴി പിൻവലിക്കാൻ ഇടനിലക്കാരനായി ഷാജ് കിരൺ സമീപിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി കെ.ടി. ജലീലിനുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഷാജ് കിരണിനെയും സ്വപ്നയെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |