തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത് തടയുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി എ.ഡി.ജി.പി മനോജ് എബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകി. പ്രവർത്തകർ ഓഫീസുള്ളിൽ കയറിയിട്ടും പൊലീസ് നടപടി വൈകിയത് ഏറെ ദുരൂഹമാണെന്ന് റിപ്പോർട്ടിലുണ്ട്. കൽപ്പറ്റ ഡിവൈ.എസ്.പിയായിരുന്ന എം.ഡി സുനിലിനെതിരെ സസ്പെൻഷന് പുറമേ വകുപ്പുതല അന്വേഷണം നടത്താനും എ.ഡി.ജി.പി ശുപാർശ നൽകി.
ജൂൺ 24ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് വയനാട് എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ചുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇരുന്നൂറിലേറെ എസ്.എഫ്.ഐക്കാർ എത്തിയിട്ടും സ്ഥലത്തുണ്ടായിരുന്നത് കൽപ്പറ്റ ഡിവൈ.എസ്.പിയും 25 പൊലീസുകാരും മാത്രമായിരുന്നു. കൽപ്പറ്റ എസ്.എച്ച്.ഒ അവധിയിലായിരുന്നു. ഓഫീസിന് അടുത്തേക്ക് എത്താതെ ബാരിക്കേഡുവച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞില്ല. വാഴയുമായി ഓഫീസിനകത്തു കയറാനുള്ള പ്രവർത്തകരുടെ നീക്കം അറിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |