ചെന്നൈ: അഴിമതിയും അച്ചടക്കമില്ലായ്മയും വർദ്ധിച്ചാൽ നടപടി കൈക്കൊള്ളാൻ താൻ സ്വേച്ഛാധിപതിയുടെ റോളെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വനിതാ പ്രതിനിധികൾ ഉത്തരവാദിത്വനിർവഹണം ഭർത്താക്കന്മാരെ ഏല്‍പിക്കരുതെന്ന മുന്നറിയിപ്പും സ്റ്റാലിൻ നൽകി. തമിഴ്നാടിന് സ്വതന്ത്രപദവി അനുവദിക്കണമെന്നും സ്വതന്ത്രരാഷ്ട്രം രൂപീകരിക്കേണ്ടസ്ഥിതിയിലേക്ക് തള്ളിവിടരുതെന്നും കേന്ദ്രത്തോട് ഡി.എം.കെ എം.പി എ. രാജ. നാമക്കലിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇരുവരും.
നിയമം അനുസരിച്ചു മാത്രമേ പ്രവർത്തിക്കാവൂ. അല്ലാത്തവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് സ്റ്റാലിൻ പറഞ്ഞു. തന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്, താൻ കൂടുതൽ ജനാധിപത്യവാദിയായി മാറിയെന്ന്. എല്ലാവരെയും കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആർക്കും എന്തും ചെയ്യാവുന്നതല്ല ജനാധിപത്യം. അച്ചടക്കമില്ലായ്മയും അഴിമതിയും വർദ്ധിച്ചാൽ താൻ സ്വേച്ഛാധിപതിയാവുകയും നടപടി കൈക്കൊള്ളുകയും ചെയ്യും. തദ്ദേശ സ്ഥാപന പ്രതിനിധികളോടു മാത്രമായല്ല, എല്ലാവരോടുമായാണ് ഇക്കാര്യം പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സ്വതന്ത്രപദവി വേണമെന്ന് എ.രാജ
തമിഴ്നാടിന് സ്വതന്ത്രപദവി അനുവദിക്കണമെന്നും സ്വതന്ത്രരാഷ്ട്രം രൂപീകരിക്കേണ്ടസ്ഥിതിയിലേക്ക് തള്ളിവിടരുതെന്നും കേന്ദ്രത്തോട് ഡി.എം.കെ എം.പി എ. രാജ. ''ഇത് അഹങ്കാരത്തിന്റെ വാക്കുകളല്ല. സ്വതന്ത്രരാഷ്ട്രമെന്ന ഡി.എം.കെയുടെ സ്ഥാപകനേതാക്കളുടെ നിലപാട് ഞങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ്. പകരം ഞങ്ങൾക്ക് വേണ്ടത് സ്വതന്ത്രപദവിയാണ്. പ്രധാനമന്ത്രി മോദിയോടും അമിത്ഷായോടുമുള്ള വിനീതമായ അപേക്ഷയാണിത്. അതുവരെ ഞങ്ങൾക്ക് വിശ്രമമില്ല."" അദ്ദേഹം പറഞ്ഞു.
അതേസമയം, തുടർന്ന് സംസാരിച്ച ടി.കെ.എസ് ഇളങ്കോവൻ രാജയുടെ പരാമർശത്തെ ലഘുവാക്കാൻ ശ്രമിച്ചു. എം.പിയായ അദ്ദേഹത്തിന്റെ നിരാശയിൽ നിന്നുടലെടുത്ത വാക്കുകളാണവയെന്നാണ് അദ്ദേഹം പറഞ്ഞത്. ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും സ്വതന്ത്രമായ ഒരു ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |