തിരുവനന്തപുരം: വ്യവസായ സൗഹൃദ സൂചികയിൽ അടുത്ത വർഷം കൂടുതൽ മികച്ച റാങ്കിംഗാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഈ സൂചികയിൽ കേരളം അഭിലാഷയുക്ത (അസ്പയറർ) സംസ്ഥാനങ്ങളുടെ പട്ടികയിൽ പതിനഞ്ചാം റാങ്ക് കരസ്ഥമാക്കിയതിന്റെ അടിസ്ഥാനത്തിൽ മാസ്കോട്ട് ഹോട്ടലിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംരംഭങ്ങൾക്കുള്ള അനുമതി നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയതും നയപരമായ തീരുമാനങ്ങൾ നടപ്പാക്കിയതും ഈ നേട്ടത്തിന് സഹായിച്ചതായി മന്ത്രി പറഞ്ഞു.
2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 75.49 ശതമാനം സ്കോറോടെയാണ് 2020ൽ പതിനഞ്ചാം സ്ഥാനത്ത് കേരളമെത്തിയത്. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ് വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് സംസ്ഥാനങ്ങളുടെ റാങ്ക് നിശ്ചയിക്കുന്നത്. ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറർ, എമർജിംഗ് ബിസിനസ് ഇക്കോ സിസ്റ്റംസ് എന്നിങ്ങനെ നാലായാണ് തരംതിരിച്ചത്. അതിൽ ‘അസ്പയറർ’ വിഭാഗത്തിലാണ് കേരളം ഉൾപ്പെട്ടത്.
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി.) നോഡൽ ഏജൻസി.
എം.എസ്.എം.ഇകൾ, വനിതകളുടെ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി ആവിഷ്‌കരിച്ച സാമ്പത്തിക സഹായ പദ്ധതികൾ റാങ്കിംഗ് മെച്ചപ്പെടുത്താൻ സഹായിക്കും. ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമായ കെ-സ്വിഫ്റ്റിന്റെ ഉടൻ സജ്ജമാകുന്ന മൂന്നാം പതിപ്പും സ്വകാര്യ വ്യവസായ പാർക്കുകളും സംരംഭക വർഷത്തിന്റെ ഭാഗമായി ഈ വർഷം ലക്ഷ്യമിടുന്ന ഒരു ലക്ഷം പുതിയ സംരംഭങ്ങളും വ്യവസായ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി. എം.ജി. രാജമാണിക്യം,സന്തോഷ് കോശി തുടങ്ങിയവരും മീറ്റ് ദ പ്രസിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |