കൊച്ചി: സർക്കാർ, എയ്‌ഡഡ് കോളേജുകളിൽ നിന്ന് 2016 ജനുവരി ഒന്നിനും 2019 മാർച്ച് 31നുമിടയിൽ വിരമിച്ച അദ്ധ്യാപകർക്ക് ശമ്പള പരിഷ്‌കരണത്തെത്തുടർന്ന് ലഭിക്കേണ്ട ശമ്പള കുടിശിക നൽകുന്ന കാര്യത്തിൽ സർക്കാർ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഹർജിക്കാർക്ക് തുക ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തിയാൽ തുടർന്നുള്ള രണ്ടു മാസത്തിനകം പണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണം 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ സർക്കാർ നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് 2016 ജനുവരി ഒന്നു മുതലുള്ള ശമ്പള കുടിശിക അദ്ധ്യാപകരുടെ പി.എഫിൽ ലയിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ 2019 മാർച്ച് 31നു മുമ്പ് വിരമിച്ച അദ്ധ്യാപകർ പി.എഫ് അക്കൗണ്ട് ക്ളോസ് ചെയ്തതിനാൽ അവരുടെ ശമ്പള കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഇതിനെതിരെ തൃശൂർ സെന്റ് തോമസ് കോളേജിലെ റിട്ട. അദ്ധ്യാപകൻ ഡോ. സി.ഡി. വർഗീസ് ഉൾപ്പെടെ 450-ാളം പേരാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |