കേന്ദ്ര മന്ത്രിയെ കണ്ട് പത്ര ഉടമകൾ
.....................................................................
ന്യൂസ് പ്രിന്റ് വില കുത്തനെ; പത്രവ്യവസായ
മേഖല കടുത്ത പ്രതിസന്ധിയിലേക്ക്
കോഴിക്കോട്: കൊവിഡും അവസാനമില്ലാതെ തുടരുന്ന റഷ്യ- യുക്രെയിൻ യുദ്ധവും തീർത്ത കുരുക്കിൽ പത്രക്കടലാസ് വില ഇരട്ടിയും കടന്നു കുതിച്ചതോടെ രാജ്യത്ത് അച്ചടി മാദ്ധ്യമങ്ങൾ ഗുരുതര പ്രതിസന്ധിയിലേക്ക്. അച്ചടിക്കടലാസ് വിലവർദ്ധന കാരണം മലയാള ദിനപത്രങ്ങൾ നേരിടുന്ന വെല്ലുവിളി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് സിംഗ് ഥാക്കൂറിന്റെ ശ്രദ്ധയിൽപ്പെടുത്തിയ പത്ര ഉടമകളോട്, ഇക്കാര്യം ഗൗരവപൂർവം പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെത്തിയ മന്ത്രിയുമായി പത്ര ഉടമകൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്.
ഇന്ത്യൻ പത്രങ്ങൾക്കു വേണ്ടുന്ന അച്ചടിക്കടലാസിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്തിരുന്നത് റഷ്യയിൽ നിന്നാണ്. ഉപരോധം കാരണം ഇറക്കുമതി പൂർണമായും നിലച്ചു. ടണ്ണിന് 450 യു.എസ് ഡോളർ ആയിരുന്ന പത്രക്കടലാസ് വില കൂടിക്കൂടി 1000 ഡോളർ കടന്നു. ഇറക്കുമതി ന്യൂസ് പ്രിന്റിന് അഞ്ചു ശതമാനമാണ് ആ ഇനത്തിലെ തീരുവ. ഈ ശ്വാസംമുട്ടലിനു മീതയാണ്, തുടരെയുള്ള ഇന്ധന വിലവർദ്ധന കാരണം അസംസ്കൃത പദാർത്ഥങ്ങൾക്കുണ്ടായ വൻ വിലവർദ്ധന.
വ്യാപാര, വ്യവസായ മേഖലകളിൽ കൊവിഡ് കാരണമുണ്ടായ നിശ്ചലത കാരണം പരസ്യ വരുമാനത്തിലുണ്ടായ ഇടിവും, വൈദ്യുതി നിരക്ക് വർദ്ധനയും കാരണം പിടിച്ചുനില്ക്കാൻ പാടുപെടുന്നതിനിടെയാണ് പത്രക്കടലാസിന്റെ അമിത വിലവർദ്ധനവ് എന്ന ദുരന്തം. പത്രങ്ങളുടെ പ്രസിദ്ധീകരണച്ചെലവിന്റെ 50 ശതമാനത്തിലധികം കടലാസ് വിലയാണ്. കൊവിഡ് പ്രതിസന്ധിയിൽ വിദേശ ന്യൂസ് പ്രിന്റ് ഫാക്ടറികൾ പലതും അടച്ചുപൂട്ടിയതോടെ ന്യൂസ്‌പ്രിന്റ് ലഭ്യത കുത്തനെ ഇടിയുകയും വില കുതിക്കുകയുമായിരുന്നു.
റഷ്യയ്ക്കു പുറത്ത്, ന്യൂസ് പ്രിന്റ് ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിക്കുന്ന കാനഡയിലും ഫിൻലാൻഡിലും തൊഴിൽ സമരം കാരണം മില്ലുകൾ അടച്ചിട്ടിരിക്കുകയാണ്. ദുർവഹമായ സാമ്പത്തിക ബാദ്ധ്യത കാരണം രാജ്യത്ത് നിരവധി ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും രണ്ടുവർഷത്തിനിടെ അടച്ചുപൂട്ടി. ജനാധിപത്യത്തിന്റെ നാലാം തൂണായ വാർത്താമാദ്ധ്യമങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഐ.എൻ.എസ് റീജിയണൽ കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |