തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി സമ്പൂർണ പരാജയമാണെന്നും പകരം പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി വേണമെന്നും യൂത്ത് കോൺഗ്രസ്. സാധാരണ പ്രവർത്തകർക്ക് പാർട്ടിയോടുള്ള ആത്മാർത്ഥതയുടെ കണിക പോലും ചില കെ.പി.സി.സി ഭാരവാഹികൾ കാണിക്കുന്നില്ലെന്നും സംസ്ഥാന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിൽ വിമർശിക്കുന്നു.
എ.ഐ.സി.സി അദ്ധ്യക്ഷനായുള്ള കാത്തിരിപ്പ് പാർട്ടിക്ക് അഭികാമ്യമല്ല. രാഹുൽഗാന്ധിക്ക് പടനായകനായ അദ്ധ്യക്ഷനെയാണ് ആവശ്യമെന്നും പറയുന്ന പ്രമേയത്തിൽ രാഹുൽ അദ്ധ്യക്ഷനാകരുതെന്ന പരോക്ഷ സൂചനയാണുള്ളത്.
പാലക്കാട്ട് നടന്ന ക്യാമ്പിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂറാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ആർ.എസ്. അബിൻ അദ്ധ്യക്ഷനായ സമിതിയാണ് പ്രമേയത്തിന് രൂപം നൽകിയത്.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾ രാഷ്ട്രീയപ്രമേയത്തിലുണ്ട്. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കെ. മുരളീധരനെയും പ്രകീർത്തിക്കുന്നു. നുസൂർ എ ഗ്രൂപ്പ് നോമിനിയാണ്.
ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മികച്ച പ്രവർത്തനങ്ങൾ കാലഘട്ടം വിലയിരുത്തും. കെ. മുരളീധരനെ പോലുള്ള നേതാക്കളുടെ ഉറച്ച നിലപാടുകൾ ദേശീയതലത്തിൽ സ്വീകരിച്ചാൽ വർഗീയഫാസിസത്തെ പ്രതിരോധിക്കാനാകും. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേൾക്കാനുള്ള മനസ്സ് സംസ്ഥാന പാർട്ടി നേതൃത്വം കാണിക്കണം. എതിർക്കുന്നവരുടെ ആരാച്ചാരാകാനുള്ള ചിലരുടെ ശ്രമം അംഗീകരിക്കാനാവില്ല.
പാർട്ടിയുടെയോ പോഷകസംഘടനകളുടെയോ അദ്ധ്യക്ഷസ്ഥാനത്തേക്ക് ദളിത് വിഭാഗക്കാരെയും പരിഗണിക്കാൻ കോൺഗ്രസ് തയ്യാറാകണം. മുർമുവിനെ രാഷ്ട്രപതിസ്ഥാനാർത്ഥിയാക്കിയാൽ ഉത്തരേന്ത്യയിൽ ചുട്ടുകരിക്കപ്പെട്ട ദളിതരുടെ ആത്മാവിന് മോക്ഷം ലഭിക്കുമോ? പാലക്കാട് മെഡിക്കൽ കോളേജിന് മഹാത്മ അയ്യങ്കാളിയുടെ പേരിടണം.
പി.കെ. രാഗേഷ്, അബിൻ വർക്കി, ആർ. അരുൺരാജ്, പി. നിധീഷ്, അനില ദേവി, റിയാസ് പഴഞ്ഞി എന്നിവർ പ്രമേയത്തെ അനുകൂലിച്ചു.
ഇരട്ടപ്പദവി മാറണം
ഒരാൾക്ക് ഒരു പദവിയെന്നത് നിർബന്ധമാക്കണം. ഇരട്ടപ്പദവികൾ കൈയാളുന്ന നേതാക്കളുടെ കാര്യത്തിൽ 1963ലെ കാമരാജ് പ്ലാൻ നടപ്പാക്കണം. പല സംസ്ഥാനങ്ങളിലും പാർട്ടി വിട്ടുപോയവരുടെ ജനകീയാടിത്തറ മനസ്സിലാക്കി സന്ധി സംഭാഷണം നടത്തണം. ഇതിനായി നമ്പർ 10 ജൻപഥിന്റെ വാതിലുകൾ തുറന്നുനൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |