മേക്കപ്പ് ആർട്ടിസ്റ്റ് മിറ്റ ആന്റണിക്ക് സ്വതന്ത്ര മേക്കപ്പ് വുമണിന്റെ അംഗത്വം നൽകാമെന്ന് സംഘടന അറിയിച്ചതായി ഡബ്ല്യു സി സി. മുപ്പതിലധികം ചിത്രങ്ങളിൽ പ്രവർത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റാണ് മിറ്റ. ഇപ്പോൾ ലഭിക്കാൻ പോകുന്ന ഈ മേക്കപ്പ് കാർഡ് അവരുടെ നിശ്ചയദാർഢ്യത്തിന്റെ കരുത്ത് കൂടിയാണ്. ഇത് ചരിത്രവിജയമാണെന്നാണ് ഡബ്ല്യു സി സി സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...
ഇത് ചരിത്ര വിജയം!
മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീക്ക് ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര മേക്കപ്പ് വുമണിന്റെ കാർഡ് നൽകാമെന്ന് അറിയിച്ചിരിക്കുന്നു. മുപ്പതിലധികം പടങ്ങളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി പ്രവൃത്തിച്ച മിറ്റ ആന്റണിക്ക് ലഭിക്കാൻ പോകുന്ന ഈ മേക്കപ്പ് കാർഡ് നിശ്ചയദാർഢ്യത്തിന്റെ കരുത്തു കൂടിയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളും അവർക്കൊപ്പം വിമൺ ഇൻ സിനിമാ കലക്ടീവും നടത്തിയ ഇടപെടലിന്റെ ആദ്യ വിജയമാണിത്. ഇത് ഒരാളിൽ ഒതുങ്ങാതെ ഇനിയും കൂടുതൽ സ്ത്രീകൾക്ക് മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയന്റെ പ്രസ്തുത കാർഡ് ലഭിക്കാനും അതുവഴി തുല്യമായ തൊഴിൽ അവസരങ്ങൾ മലയാള സിനിമയിൽ ലഭിക്കാനും ഈ വിജയം കാരണമാകട്ടെ! കൂടെ നിന്ന എല്ലാവർക്കും നന്ദി.
വിവേചനം നേരിട്ടതിനെ തുടർന്ന് സിനിമ വിടാനൊരുങ്ങിയ വ്യക്തിയാണ് മിറ്റ ആന്റണി. മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ അംഗമല്ലാത്തതിനാൽ സിനിമയിൽ ജോലി ചെയ്യുക പ്രയാസമായി. ലിംഗവിവേചനത്തെ തുടർന്ന് തൊഴിൽ അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത വന്നതോടെയാണ് മിറ്റയ്ക്ക് അംഗത്വം നൽകാമെന്ന് സംഘടന തീരുമാനിക്കുന്നത്. ഇതുവരെ വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകളാരും സംഘടനയിൽ അംഗമായിരുന്നില്ല. ഫെഫ്‌കയുടെ ഇടപെടലിനെ തുടർന്നാണ് മിറ്റയ്‌ക്ക് മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ സ്വതന്ത്ര മേക്കപ്പ് വുമണായി അംഗത്വം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |