കണ്ണൂർ: മല്ലപ്പളളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പ്രസംഗം സദുദ്ദേശപരമായിരുന്നു. പ്രസംഗത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. കൂറ് പുലർത്തി പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഭരണഘടനയ്‌ക്കെതിരെ ആക്രമണമുണ്ടാകുന്നത് വലതുപക്ഷത്ത് നിന്നാണെന്നും കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണെന്നും എൽഡിഎഫ് കൺവീനർ കുറ്റപ്പെടുത്തി.
'ആർഎസ്‌എസും സംഘപരിവാറും ഭരണഘടനയെ തകർക്കുകയാണ് കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ്. കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ജനാധിപത്യം ഇല്ലാതാവുന്ന സ്ഥിതിയിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല.സാക്കിയ ജാഫ്രി കേസിൽ സുപ്രീംകോടതി വിധി എല്ലാ ഭരണഘടനാ വിശ്വാസികളും കണ്ടതാണ്. ബിജെപി ഇന്ത്യയിൽ പണമൊഴുക്കി അധികാരം പിടിക്കുന്നു. ഹിന്ദുരാജ്യം ഹിന്ദു ഭരിക്കുമെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചു അത് നാക്കുപിഴയെന്ന് ആരും പറഞ്ഞില്ല.' ഇ.പി ജയരാജൻ പ്രതികരിച്ചു.
സജി ചെറിയാന്റെ പ്രസംഗം വളച്ചൊടിച്ച് വിവാദമുണ്ടാക്കിയെന്നും ഭരണഘടനയെ അവഹേളിക്കുന്നയാളല്ല സജി ചെറിയാൻ എന്നുമാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചത്. അതേസമയം മന്ത്രിയുടെ പ്രസംഗത്തിനെതിരെ ഇടത് മുന്നണിയിലെ സഖ്യ കക്ഷികളായ സിപിഐയും എൽജെഡിയും പ്രതികരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |