തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനെക്കുറിച്ച് സർക്കാർ തലത്തിൽ ചർച്ച നടത്തി തീരുമാനിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സിറ്റി സർക്കിൾ സർവീസിനായി ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട് . 700 സി.എൻ.ജി ബസുകൾ വാങ്ങാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. 2021ൽ ഇത് തീരുമാനിക്കുമ്പോൾ കിലോയ്ക്ക് 54 രൂപയായിരുന്നു സി.എൻ.ജി വില. ഇപ്പോൾ 83 രൂപയായി. ഈ സാഹചര്യത്തിൽ ആറുമാസത്തെ സി.എൻ.ജി വില പരിശോധിച്ചശേഷം ഏത് ബസ് വാങ്ങണമെന്നതിൽ അന്തിമ തീരുമാനമെടുക്കും.
യാത്രക്കാരുടെ എണ്ണം കുറഞ്ഞു
കൊവിഡ് അടച്ചിടലിനുശേഷം കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാരുടെ എണ്ണത്തിൽ ഭീമമായ കുറവുണ്ടായി. കൊവിഡിന് മുമ്പ് പ്രതിദിനം 28 ലക്ഷമായിരുന്നു. കൊവിഡാനന്തരം 18 ലക്ഷമായി കുറഞ്ഞു. പല റൂട്ടുകളിലും ഡീസലിനുള്ള പണംപോലും വരുമാനമായി ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ചില സർവീസുകൾ റദ്ദാക്കേണ്ടി വന്നത്. തുടർഭരണം വന്നതിനാൽ മാത്രമാണ് കെ.എസ്.ആർ.ടി.സി നിലനിൽക്കുന്നത്.
എംപാനലുകാരെ പരിഗണിക്കും
എംപാനൽ ജീവനക്കാരെ സ്വിഫ്റ്റ് കമ്പനിയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപെടൽ തടസമായി. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അർഹരായ എംപാനൽ ജീവനക്കാർ അപേക്ഷ നൽകിയാൽ പരിഗണിക്കും. സ്വിഫ്റ്റ് സർവീസിൽ നിന്നുള്ള വരുമാനവും സ്വത്തും പത്തുവർഷം കഴിയുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് സ്വന്തമാകും. സ്വിഫ്റ്റ് സ്വകാര്യ കമ്പനിയാണെന്ന വ്യാജ പ്രചാരണമുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയാണിത്. കെ.എസ്.ആർ.ടി.സിയിൽ ശരാശരി ശമ്പളം 34,000 രൂപയാണെങ്കിൽ സ്വിഫ്റ്റിൽ 13,000 രൂപയാണ്. ദീർഘദൂരം മാത്രമല്ല മറ്റ് സർവീസുകളിലേക്കും സ്വിഫ്റ്റ് ആലോചനയിലുണ്ട്.
ഗ്രാമവണ്ടി ഓടിത്തുടങ്ങുന്നു:.....
തുടക്കം 30ന്
പാറശാലയിൽ
തിരുവനന്തപുരം: തദ്ദേശസ്വയം സ്ഥാപനങ്ങളുടെ സഹകരത്തോടെ കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി 30ന് പാറശാലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. ആദ്യഘട്ടത്തിൽതിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലപ്പുറം ജീല്ലകളിൽ പദ്ധതി ആദ്യഘട്ടത്തിൽ തുടങ്ങുമന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
അവിടെ 1000 പേർക്ക് 507
വാഹനം; ഇവിടെ 463
അമേരിക്കയെ മറികടക്കാൻ കേരളം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമേരിക്കയിൽ 1000 പേർക്ക് 507 വാഹനമുള്ളപ്പോൾ കൊച്ചു കേരളത്തിലത് 463 ആണ്. സമീപഭാവിയിൽ ലോകപൊലീസിനെ വാഹനകണക്കിൽ കേരളം മറികടക്കുമെന്നാണ് അസൂത്രണ ബോർഡ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ചൈനയിൽ ആയിരത്തിൽ 47 പേർക്കുമാത്രമാണ് വാഹനങ്ങളുള്ളത്. ഇന്ത്യയിൽ ശരാശരി 1000 പേർക്ക് ആകെയുള്ളത് 18 വാഹനം മാത്രം. മന്ത്രി ആന്റണി രാജു നിയമസഭയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. കേരളത്തിൽ 1,60,42,495 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 3982 കോടി രൂപ ഖജനാവിന് നൽകി. ലക്ഷ്യമിട്ടതിനെക്കാൾ 1.3 ശതമാനം അധികമാണിത്. അങ്ങനെ നോക്കിയാൽ കെ.എസ്.ആർ.ടി.സിയും ജലഗതാഗതവും മോട്ടോർ വാഹനവകുപ്പും ഒരുമിച്ചെടുത്താൽ ഗതാഗതം വലിയ ലാഭമുണ്ടാക്കുന്ന വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ബി.എച്ച് സീരിയസ് വാഹനങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ച ഉത്തരവ് സംസ്ഥാന ഖജനാവിന് വലിയ പ്രതിസന്ധിയുണ്ടാക്കും. ഇത് നടപ്പിലാക്കണോ എന്നതിനെ കുറിച്ച് സംസ്ഥാനം ചർച്ച ചെയ്യുകയാണ്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാണ്. ഒരു വർഷം 15 ലക്ഷത്തിലധികം അപേക്ഷകൾ ആർ.ടി.ഒ ഓഫീസുകളിൽ നേരിട്ട് ഹാജരാകാതെ സമർപ്പിച്ചു. ഓൺ ലൈനിലൂടെ പ്രവാസികൾക്ക് സഹായം നൽകിയെന്നും മന്ത്രി പറഞ്ഞു.
എലഗന്റ് ഡ്രൈവിംഗ് ലൈസൻസ് കാർഡ്
ഇപ്പോഴുള്ള ഡ്രൈവിംഗ് ലൈസൻസിനു പകരം എലഗന്റ് ഡ്രൈവിംഗ് കാർഡ് രണ്ട് മാസത്തിനകം വിതരണം ചെയ്യും. സ്മാർട്ട് കാർഡിനെക്കാൾ മെച്ചമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |