തിരുവനന്തപുരം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് അവതരണ വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗം നടത്തവേ ഭരണകക്ഷി അംഗങ്ങൾ ബഹളം വച്ചു. പ്രസംഗം തടസപ്പെടുത്തരുതെന്ന് സ്പീക്കർ എം.ബി രാജേഷ് നിർദ്ദേശിച്ചെങ്കിലും ബഹളം തുടർന്നു.
ഇതേരീതിയിൽ തിരിച്ചടിയുണ്ടാവുമെന്ന് സതീശൻ പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ സ്ഥിരമായി ബഹളമുണ്ടാക്കാൻ നിയോഗിക്കപ്പെട്ടവരുടെ പേരുകൾ സഭയിൽ പ്രഖ്യാപിക്കാമെന്നു പി.സി വിഷ്ണുനാഥ് അതിനിടെ പറഞ്ഞു. സ്പീക്കർ ബഹളം ശമിപ്പിച്ചശേഷം പ്രതിപക്ഷ നേതാവിനു പ്രസംഗിക്കാൻ അവസരമൊരുക്കി.
കൂടി നിന്ന് സംസാരം:
വീണ്ടും ഓർമ്മിപ്പിച്ച് സ്പീക്കർ
സഭാ നടപടികൾ നടക്കുമ്പോൾ അംഗങ്ങൾ കൂടിനിന്ന് സംസാരിക്കുന്നതിനെ കഴിഞ്ഞ ദിവസം വിമർശിച്ച സ്പീക്കർ ശൂന്യവേള തുടങ്ങുന്നതിനു മുമ്പ് ഇന്നലെ ഇക്കാര്യം വീണ്ടും ഓർമ്മപ്പെടുത്തി. സഭാനടപടികൾ ഗൗരവമായെടുക്കാതെ തുടർച്ചയായി സംസാരിക്കുന്നതിനാലാണ് വീണ്ടും പറയേണ്ടിവരുന്നതെന്നും വ്യക്തമാക്കി. പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങളെ പൊതുവായാണ് പറഞ്ഞത്. എന്നാൽ ഒരു അംഗത്തെ വിമർശിച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നു. ഗൗരവമുള്ള കാര്യങ്ങളിൽ താത്പര്യം കാണിക്കാതെ വിവാദകാര്യങ്ങളിൽ മാത്രം അംഗങ്ങൾ താത്പര്യം കാണിക്കുന്നുവെന്ന് പൊതുവായാണ് പറഞ്ഞത്. ഇക്കാര്യങ്ങളൊക്കെ വീണ്ടും ഓർമ്മിപ്പിക്കേണ്ടിവരുന്നത് സഭയുടെ അന്തസിന് ചേർന്നതല്ലെന്നും സ്പീക്കർ പറഞ്ഞു.
സഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ആവിക്കൽ മാലിന്യ പ്ലാന്റ് വിഷയത്തിൽ നിയമസഭയിൽ എം.കെ. മുനീർ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചശേഷം സി.പി.എം അംഗം തോട്ടത്തിൽ രവീന്ദ്രനെ പ്രസംഗിക്കാൻ സ്പീക്കർ അനുവദിച്ചതിനെച്ചൊല്ലി സഭയിൽ പ്രതിപക്ഷ ബഹളം. ആ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ എന്ന നിലയിലാണ് അവസരം നൽകിയത്. എന്നാൽ, രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സബ്മിഷൻ പരിഗണിച്ചപ്പോൾ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ അംഗത്തിന് അവസരം നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹളം വച്ചത്.
എന്നാൽ, പ്രദേശത്തെ നിയമസഭാംഗം എന്ന നിലയിലാണ് രവീന്ദ്രനെ ക്ഷണിച്ചതെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിൽ അതിനുള്ള കീഴ് വഴക്കമുണ്ട്. സബ്മിഷനിൽ അത് അനുവദിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |