തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ ഇംഗ്ലീഷ് പത്രങ്ങൾക്ക് എൽ.ഡി.എഫ് നൽകിയ പരസ്യങ്ങൾ ഉയർത്തിക്കാട്ടി ഈ വാഗ്ദാനങ്ങളെല്ലാം തന്റെ മണ്ഡലത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ കോൺഗ്രസിലെ ഉമ തോമസിന്റെ കന്നി പ്രസംഗം. വികസനം ഉറപ്പാക്കാൻ ഓർമ്മയ്ക്കായി ഇവ കൊണ്ടുവന്നതാണെന്നും ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് ഉമ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയും 20 മന്ത്രിമാരും മണ്ഡലത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രചാരണം നടത്തിയപ്പോൾ പ്രശ്നങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്തതിനാൽ സർക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നു. തൃക്കാക്കരയിലെ ഭൂരിപക്ഷം ഒരു വിജയമേ അല്ല എന്ന തരത്തിൽ ഭരണപക്ഷ അംഗങ്ങൾ സഭയിൽ നടത്തിയ പ്രസംഗങ്ങൾക്കും മറുപടി നൽകി. ഒരു മതഭ്രാന്തന്റേയും അരാഷ്ട്രീയവാദിയുടെയും വോട്ടല്ല, തന്റെ തട്ടകത്തിലെ ജനങ്ങളെ ജീവനു തുല്യം സ്‌നേഹിച്ച പി.ടി.തോമസ് എന്ന ജനനായകന്റെ പ്രവൃത്തികളുടെ ഫലമായുള്ള പ്രതിപക്ഷത്തിന്റെ വിജയമാണ് ഇത്. സഹതാപത്തിന്റേതല്ല, സത്പ്രവർത്തനത്തിനുള്ള സമ്മാനമാണ് ഈ വിജയം.
ഏഴു മിനിറ്റ് പ്രസംഗത്തിനിടെ കെ.എസ്.ആർ.ടി.സിയിലെ ശമ്പളം വൈകൽ, കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെയും വാട്ടർ മെട്രോയുടെയും പൂർത്തീകരണം തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു. സിൽവർ ലൈൻ പദ്ധതിയെ എതിർത്താണ് പ്രസംഗം അവസാനിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങൾ ഉമയുടെ ഇരിപ്പിടത്തിനടുത്തെത്തി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |