തിരുവനന്തപുരം: ഗുരുതരമായ ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സജിചെറിയാൻ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാലംഘനമാണ്. അതുകൊണ്ട് ഒരു നിമിഷംപോലും അദ്ദേഹത്തിന് അധികാരത്തിൽ തുടരുവാൻ അവകാശമില്ലെന്ന് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്ന ഒരു മന്ത്രിക്ക് എങ്ങനെയാണ് ആ ഭരണഘടനയെ ഇത്രയും മോശമായി ചിത്രീകരിക്കാൻ കഴിയുന്നത്. മന്ത്രിയുടെ രാജി വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണം. അല്ലെങ്കിൽ അടിയന്തരമായി ഗവർണറുടെ ഇടപെടൽ വേണം.നിയമപരമായി എന്തു ചെയ്യണമെന്ന് ആലോചിക്കും.
സജി ചെറിയാനെ പുറത്താക്കണം: കെ.സുരേന്ദ്രൻ
ഭരണഘടനയ്ക്കെതിരായ പ്രസംഗത്തിലൂടെ ഗുരുതര സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാൻ അവകാശമില്ല. ഭരണഘടനയോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കാൻ എഴുതിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി പറയുന്നത്വിവരക്കേടാണ്. ഇന്ത്യൻ ഭരണഘടന ജനങ്ങളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാനുള്ളതാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതും പാർശ്വവത്ക്കരിക്കപ്പെട്ടവരെ കൈപിടിച്ച് ഉയർത്തുന്നതുമാണ്. കോടതിക്കെതിരായ സി.പി.എം നിലപാട് മന്ത്രി ആവർത്തിക്കുന്നതും ഗൗരവതരമാണ്. പഞ്ചാബ് മോഡൽ പ്രസംഗത്തെക്കാൾ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗം. മന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ ബി.ജെ.പി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |