തിരുവല്ല: ഏറെനാളായി യാത്രക്കാരെ കുടുക്കിയിരുന്ന തിരുവല്ല ബസ് ടെർമിനൽ യാർഡിലെ കുഴികൾ അടയ്ക്കുന്ന ജോലികൾ തുടങ്ങി. ബസ് ടെർമിനലിന്റെ വടക്കുഭാഗത്തെ നിരതെറ്റിയ ഇന്റർലോക്ക് കട്ടകൾ ഉറപ്പിക്കുന്ന പണികളാണ് നടക്കുന്നത്. തറ നിരപ്പാക്കുന്ന ജോലികൾ നടക്കുന്നതിനാൽ ബസുകൾ ഡിപ്പോയിലേക്ക് കയറുന്നതും പുറത്തേക്ക് ഇറങ്ങുന്നതും തെക്ക് വശത്തെ കവാടത്തിലൂടെയാണ്. പാർക്ക് ചെയ്തിരുന്ന ബസുകൾ ഡിപ്പോയിൽ നിന്നും ഇറങ്ങിപ്പോയിരുന്ന അമ്പത് മീറ്ററിലധികം ഭാഗത്തെ ഇന്റർലോക്ക് കട്ടകളാണ് ഇളകിമറിഞ്ഞു കിടന്നിരുന്നത്. ഇതുകാരണം മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ചെളിവെള്ളം തെറിക്കുന്നത് യാത്രക്കാർക്ക് ദുരിതമായിരുന്നു. ബസിലിരിക്കുന്ന യാത്രക്കാരെ കുലുക്കിയിരുന്ന ഈ കുഴികൾ ഒഴിവാക്കാനായി നിലവിലെ കട്ടകൾ ഇളക്കിമാറ്റി പുതിയവ ഉറപ്പിക്കുന്ന പണികൾ കഴിഞ്ഞദിവസം മുതൽ തുടങ്ങി. മറ്റ് ഡിപ്പോകളിൽ നിന്നും വരുന്ന അപരിചിതരായ ഡ്രൈവർമാർ ഇവിടുത്തെ കുഴികളിൽപ്പെടുന്നത് നിത്യസംഭവമായിരുന്നു. കട്ടകൾ ഇളകിയതിന് പുറമെ ഈഭാഗത്ത് നിരവധി മാൻഹോളുകളും ഉള്ളതിനാൽ വാഹനങ്ങൾ കുതിച്ചുചാടിയാണ് പോയിരുന്നത്. ബസ് ടെർമിനലിന്റെ ഉടമസ്ഥരായ കെ.ടി.ഡി.എഫ്.സിയുടെ നേതൃത്വത്തിലാണ് പണികൾ നടത്തുന്നത്. സമാനരീതിയിൽ മുമ്പും ഈഭാഗത്തെ ഇളകിമാറിയ കട്ടകൾ ഉറപ്പിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാൽ പണികൾ പൂർത്തിയാകാൻ പത്ത് ദിവസത്തോളം വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |